സംവിധായകൻ വെങ്കി അറ്റ്‌ലൂരി സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രാമാണ് ‘വിശ്വനാഥ് ആൻഡ് സൺസ്’. സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണ് ആരാധകർക്ക് ഉള്ളത്. ചിത്രത്തിന്റെ റീലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ഓഗസ്റ്റ് 14 ന് ചിത്രം തിയേറ്ററുകളിൽ എത്തും. കറുപ്പിലൂടെ കംബാക്ക് നടത്തിയ സൂര്യയ്ക്ക് മേൽ വീണും പ്രതീക്ഷ വെച്ചിരിക്കുകയാണ് ആരാധകർ. സിനിമ സൂപ്പർ ഹിറ്റാകുമെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ. വിശ്വനാഥ് ആൻഡ് സൺസ് ഒരു ഫീല്‍ ഗുഡ് ഫാമിലി ചിത്രം ആണെന്നാണ് സൂചന. മമിത ബൈജുവും പ്രധാനകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മേല്‍ സൂര്യ ആരാധകര്‍ക്കും പ്രതീക്ഷ ഏറെയാണ്. രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 85 കോടിക്കാണ് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് ചിത്രം വാങ്ങിയത്. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂര്യ ബോക്സ് ഓഫീസിലെ തന്റെ പവർ തിരിച്ച് പിടിച്ചിരിക്കുന്നത്. സിനിമ ആഗോളതലത്തിൽ 200 കോടിയും പിന്നിട്ടിരുന്നു. സൂര്യയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രവുമാണ് കറുപ്പ്.
അതേസമയം, ജിത്തു മാധവൻ ഒരുക്കുന്ന സിനിമയിലാണ് ഇപ്പോൾ സൂര്യ അഭിനയിക്കുന്നത്. ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന സിനിമയാണിത്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് സൂര്യ എത്തുന്നത്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്. സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നത്. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ.




