പ്രദീപ് രംഗനാഥനെ നായകനാക്കി വിഘ്‌നേശ് ശിവൻ ഒരുക്കിയ റൊമാന്റിക് സിനിമയാണ് ലവ് ഇൻഷുറൻസ് കമ്പനി. സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ച സിനിമയ്ക്ക് തിയേറ്ററിൽ കാര്യമായ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 70 കോടിയോളമാണ് സിനിമയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ. സിനിമ സ്വീകരിക്കപ്പെടാത്തതിനെ കുറിച്ച് സംവിധായകൻ വിഘ്‌നേശ് ശിവൻ പങ്കുവെച്ച കുറിപ്പും അതിന് പ്രേക്ഷകർ നൽകിയ മറുപടികളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
‘ഓൺലൈനിൽ കണ്ട കടുത്ത നെഗറ്റീവ് പ്രതികരണങ്ങൾ കാരണം തിയറ്ററുകളിൽ ഈ ചിത്രം കാണാൻ സാധിച്ചില്ലെന്ന് പറഞ്ഞ് ഒരുപാട് പേർ എനിക്ക് സന്ദേശങ്ങൾ അയച്ചിരുന്നു. ചില സിനിമകൾ നെഗറ്റീവ് റിവ്യൂകളെ അതിജീവിച്ച് മുന്നേറും, എന്നാൽ മറ്റു ചില സിനിമയ്ക്ക് അതിന് സാധിക്കാറില്ല. സിനിമാ മേഖലയിൽ നിന്നോ, കൂടെയുള്ളവരിൽ നിന്നോ, സ്വാധീനമുള്ള വ്യക്തികളിൽ നിന്നോ വേണ്ടത്ര പിന്തുണ ലഭിക്കാത്ത ചിത്രങ്ങളുടെ കാര്യത്തിൽ, പൊതുജനങ്ങളുടെ മനോഭാവം ആ സിനിമകളുടെ വിധിയെ തന്നെ പൂർണ്ണമായി മാറ്റിമറിച്ചേക്കാം. തങ്ങളുടെ ബുദ്ധിസാമർത്ഥ്യം കാണിക്കാൻ വേണ്ടി മാത്രം എഴുതപ്പെടുന്ന റിവ്യൂകൾ സിനിമയെ വിമർശിക്കുന്നതിനപ്പുറം, പ്രേക്ഷകരെ അത് കാണുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുകയും ചലച്ചിത്രപ്രവർത്തകരുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തുകയും ചെയ്യുന്നു. ‘എൽഐകെ’യുടെ ബോക്സ് ഓഫിസ് പരാജയവുമായി എനിക്ക് ഇപ്പോഴും പൂർണ്ണമായി പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടില്ല.
എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്, മികച്ചൊരു ഓപ്പണിങ് വീക്കെൻഡിന് ശേഷം സിനിമയെക്കുറിച്ചുള്ള ചർച്ചകൾ എത്ര പെട്ടെന്നാണ് മാറിമറിഞ്ഞത് എന്നാണ്. വ്യത്യാസമുള്ളതും, പുതുമയുള്ളതുമാകാൻ ആത്മാർഥമായി ശ്രമിച്ച ഒരു തമിഴ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്ന് കുറച്ചുകൂടി ഉദാരമായൊരു സമീപനം അർഹതപ്പെട്ടിരുന്നു എന്ന് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നു. ഇത്തരമൊരു സിനിമ ജീവൻ പ്രാപിച്ച് വരുന്നത് വരെയുള്ള ആരും കാണാത്ത വലിയൊരു പോരാട്ടമുണ്ട്. ഇത് നിർമിക്കുക എന്നത് പ്രയാസകരമായിരുന്നു, റിലീസ് ചെയ്യുക എന്നത് അതിലും കഠിനമായിരുന്നു. ആ പ്രതിസന്ധികളെയെല്ലാം മറികടന്നതിന് ശേഷം ഇതിന്റെ അവസാനം ഇങ്ങനെ കാണേണ്ടി വരുന്നത് ഏറെ വേദനയുണ്ടാക്കുന്നു.
എങ്കിലും, ആദ്യമായി പുറത്തിറങ്ങിയപ്പോൾ സ്വീകരിക്കപ്പെടാതെ പോയ, പിന്നീട് മികച്ച സിനിമകളായി മാറിയ ഒട്ടനവധി ചിത്രങ്ങളുടെ ചരിത്രം സിനിമയ്ക്കുണ്ട്. ആ ചിന്ത എനിക്കിപ്പോൾ അല്പം ആശ്വാസം നൽകുന്നു. ഇന്നലെ, ഞാൻ ബഹുമാനിക്കുന്ന ഒരു പ്രശസ്ത സംവിധായകൻ എന്നോട് പറഞ്ഞ ഒരു കാര്യം മനസ്സിൽ തന്നെ തങ്ങിനിൽക്കുന്നുണ്ട്: ‘ഒരു സിനിമയുടെ വിജയം, അതിനുള്ളിൽ ഉള്ളതിനേക്കാൾ കൂടുതൽ, അതിന് പുറത്തുള്ള കാര്യങ്ങളെ ആശ്രയിച്ചാണ് ഇരിക്കുന്നത്’, വിഘ്‌നേശ് ശിവൻ വാക്കുകൾ. എന്നാൽ സംവിധായകന്റെ ഈ പോസ്റ്റിന് പിന്നാലെ നിരവധി വിമർശനങ്ങൾ ആണ് ഉയരുന്നത്. സിനിമ മോശമായതിന് പ്രേക്ഷകരെ പഴിച്ചിട്ട് കാര്യമില്ല എന്നാണ് ഒരാളുടെ കമന്റ്. ‘നിങ്ങളുടെ സിനിമ വെറുമൊരു ‘ആവറേജ്’ മാത്രമാണ്!!! ദയവുചെയ്ത് പ്രേക്ഷകരെ കുറ്റം പറയുന്നത് നിർത്തൂ’, ‘സിനിമ നല്ലതാണെങ്കിൽ പ്രേക്ഷകർ ഏറ്റെടുത്തേനേ’ എന്നിങ്ങനെയാണ് പോസ്റ്റിന് താഴെ ഉയരുന്ന കമന്റുകൾ. പ്രദീപ് രംഗനാഥനെ കൂടാതെ ക്രിതി ഷെട്ടി, എസ്ജെ സൂര്യ, മിഷ്‌കിൻ, യോഗി ബാബു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. നാം തമിഴർ കക്ഷി നേതാവ് സീമാൻ പ്രദീപ് രംഗനാഥൻ്റെ അച്ഛനായി അഭിനയിക്കുന്നുണ്ട്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.




