മലയാളത്തിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് മോഹൻലാൽ-ജീത്തു ജോസഫ് ചിത്രം ദൃശ്യം 3 . ആഗോള ബോക്സ് ഓഫീസിലേക്ക് ചിത്രം 250 കോടിയിലേക്ക് കുതിക്കുകയാണ്. ഇപ്പോഴിതാ ദൃശ്യം 3 യുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം അവസാനിച്ചെന്ന് അറിയിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷൂട്ടിംഗ് പൂർത്തിയായത് അറിയിച്ചുകൊണ്ട് ഒരു പോസ്റ്റ് സംവിധായകൻ അഭിഷേക് പഥക് പങ്കുവെച്ചിട്ടുണ്ട്.
‘ദൃശ്യം 3യുടെ ചിത്രീകരണം പൂർത്തിയായി. കഴിഞ്ഞ കുറേ മാസങ്ങളായി ഈ സിനിമയായിരുന്നു ഞങ്ങളുടെ ലോകം. ഒട്ടനവധി രാപ്പകലുകൾ ഞങ്ങൾ ഒരുമിച്ച് ചിലവഴിച്ചു, രംഗങ്ങൾക്കായി പരിശ്രമിച്ചു, പ്രശ്നങ്ങൾ പരിഹരിച്ചു, ചിരി പങ്കിട്ടു, വെല്ലുവിളികളെ അതിജീവിച്ചു, സാവധാനം ഈ കഥക്ക് ജീവൻ നൽകി. ഈ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച എല്ലാ വ്യക്തികൾക്കും എന്റെ നന്ദി. നിങ്ങളുടെ വിശ്വാസത്തിനും, കഠിനാധ്വാനത്തിനും, ക്ഷമയ്ക്കും, ഈ സിനിമയുടെ ഓരോ ഘട്ടത്തിലും നിങ്ങൾ നൽകിയ പിന്തുണയ്ക്കും നന്ദി.
നല്ല ദിവസങ്ങൾ, ബുദ്ധിമുട്ടുള്ള ദിവസങ്ങൾ, അസാധാരണമായ ദിവസങ്ങൾ എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും, നിങ്ങൾ ഓരോ തവണയും അവിടെയുണ്ടായിരുന്നു, നിങ്ങളിൽ നിന്നുള്ളതെല്ലാം നൽകി. ഈ സിനിമയിൽ നിങ്ങളിൽ ഓരോരുത്തരുടെയും ഒരു ഭാഗം ഉണ്ട്. നിങ്ങളുടെ പ്രയത്നം, നിങ്ങളുടെ അഭിനിവേശം, നിങ്ങളുടെ ഹൃദയം എന്നിവ ഓരോ ഫ്രെയിമിലും കാണാം. ഇത്രയും മികച്ച ആളുകളോടൊപ്പം ഈ യാത്ര പങ്കിട്ടതിൽ ഞാൻ അതീവ ഭാഗ്യവാനാണ്. ഈ കഥ പറയാൻ എന്നെ സഹായിച്ചതിന് നന്ദി’, അഭിഷേകിന്റെ വാക്കുകൾ.
അജയ് ദേവ്ഗൺ നായകനായി എത്തുന്ന സിനിമയിൽ ശ്രേയ ശരൺ, പ്രകാശ് രാജ്, തബു എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. 2015 ലായിരുന്നു ദൃശ്യം ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. ആഗോളതലത്തിൽ 150 കോടിയോളം രൂപയാണ് സിനിമ നേടിയത്. നിഷികാന്ത് കാമത്തായിരുന്നു ചിത്രം സംവിധാനം ചെയ്തത്. 2022 ലായിരുന്നു ദൃശ്യം 2 ഹിന്ദി റീമേക്ക് റിലീസ് ചെയ്തത്. സിനിമയുടെ മലയാളം പതിപ്പ് ആമസോൺ പ്രൈമിലൂടെ ഒടിടി സ്ട്രീം ചെയ്യുകയായിരുന്നുവെങ്കിൽ ഹിന്ദി പതിപ്പ് തിയേറ്ററുകളിൽ റിലീസ് ചെയ്ത് 300 കോടിയിലധികം രൂപ നേടി. നിഷികാന്ത് കാമത്തിന്റെ വിയോഗത്തിന് പിന്നാലെ അഭിഷേക് പഥക് ചിത്രത്തിന്റെ സംവിധായകനാവുകയായിരുന്നു.




