കൊച്ചി: താര സംഘടന അമ്മയിൽ നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ രൂപീകരിച്ചു. അഞ്ചംഗ സമിതിയിൽ പ്രസിഡന്റും ജനറൽ സെക്രട്ടറിയും ഉൾപ്പെടെ പുറത്തുനിന്നുള്ള അംഗങ്ങളുമുണ്ടാകും. എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഇല്ലാത്ത മൂന്ന് പേരാവും പാനലിൽ ഉണ്ടാവുക.ടിനി ടോമിനെതിരെ അന്വേഷണം നടത്താൻ സ്വതന്ത്ര സമിതി വേണമെന്നായിരുന്നു അൻസിബയുടെ ആവശ്യം. പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയും മാറ്റിനിർത്തി പാനൽ രൂപീകരിക്കാൻ സാധിക്കില്ലെന്നാണ് സംഘടന പ്രസിഡന്റ് ശ്വേതാ മേനോൻ പറഞ്ഞത്. സംഭവത്തെ വിവാദമാക്കുകയും പരസ്യ ചർച്ചയാക്കിയതിനും അഞ്ച് പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്.
ടിനി ടോമിനെതിരായ പരാതിയിൽ നേരിട്ട് ഹാജരാകാൻ നടി അൻസിബക്ക് അമ്മ നിർദേശം നൽകിയിരുന്നു. തെളിവുകളുണ്ടെങ്കിൽ എക്സിക്യൂട്ടിവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കാനും നിർദേശിച്ചു. തന്റെ പരാതി അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നതോടെയാണ് അന്വേഷണ സമിതി രൂപീകരിച്ചത്.ടിനി ടോമിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻസിബ ഹസൻ ഉന്നയിച്ചത്. താൻ ആരോട് സംസാരിച്ചാലും അവരെ ചേർത്ത് ടിനി ടോം അവിഹിതക്കഥകൾ സൃഷ്ടിക്കുമെന്നുമാണ് അൻസിബയുടെ ആരോപണം. മത തീവ്രവാദിയാക്കാൻ ശ്രമം നടത്തിയെന്നും ആളുകളെ മതം മാറ്റാൻ ശ്രമിക്കുന്നതായി പറഞ്ഞു പരത്തിയെന്നും അവർ ആരോപിച്ചു. മാനസികമായി ആകെ തകർന്നു. ഇത്രയും കാലം ഒന്നും പറയാതിരുന്നത് സിനിമയിൽനിന്ന് പുറത്താകുമെന്ന് ഭയന്നാണെന്നും അൻസിബ പറഞ്ഞത്.
അതേസമയം, സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തുന്നുവെന്ന് ആരോപിച്ച് ടിനിടോമിനെതിരെ അൻസിബ പൊലീസിൽ പരാതി നൽകി. കൊച്ചി ഇൻഫോ പാർക്ക് പൊലീസിനാണ് പരാതി നൽകിയത്. ടിനിടോം തന്റെ കുടുംബത്തെ വേട്ടയാടുന്നുണ്ടെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നുവെന്നും പരാതിയിൽ പറയുന്നു.സിനിമ, സാംസ്കാരിക മന്ത്രി പി.സി. വിഷ്ണുനാഥ് വിവിധ സിനിമ സംഘടന ഭാരവാഹികളുമായി ഇന്ന് ചർച്ച നടത്തും. വൈകീട്ട് നാലിന് തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് ചർച്ച. സംഘടനയിലെ തർക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടൻ ടിനി ടോമിനെതിരെ ആഞ്ഞടിച്ച് നടി അൻസിബ ഹസൻ വീണ്ടും രംഗത്തെത്തി. ടിനി ടോം തനിക്കെതിരെ മാത്രമല്ല, കേരളം പോലുള്ള ഒരു മതേതര സമൂഹത്തോടാണ് തെറ്റ് ചെയ്തതെന്നും അതിനാൽ അദ്ദേഹം ഒരു സാമൂഹികവിപത്താണെന്നും അൻസിബ ചൂണ്ടിക്കാട്ടി.
താൻ അഭിനയിച്ച ഒരു സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ മതംമാറ്റാൻ ശ്രമിച്ചുവെന്ന തരത്തിൽ ‘ജിഹാദി’ അധിക്ഷേപമുൾപ്പെടെയുള്ള വ്യാജ പ്രചാരണങ്ങളാണ് ടിനി ടോം ‘അമ്മ’ക്കുള്ളിലും പുറത്തും നടത്തിയത്.വിഷയത്തിൽ നീതി ആവശ്യപ്പെട്ട് നേരത്തെ ‘അമ്മ’ സംഘടനക്ക് പരാതി നൽകിയിരുന്നെങ്കിലും മാധ്യമങ്ങളുടെ സമ്മർദം ഉണ്ടായതിന് ശേഷമാണ് അവർ അത് കേൾക്കാൻ തയാറായത്. ടിനി ടോമിനെ പിന്തുണക്കുന്ന പ്രസിഡന്റും തനിക്കെതിരെ വ്യാജപരാതി നൽകിയ വൈസ് പ്രസിഡന്റും അടങ്ങുന്ന നിലവിലെ എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ ഒട്ടും വിശ്വാസമില്ലാത്തതിനാലാണ് സംഘടനയിൽ നിന്നും രാജിവെച്ചതെന്നും അൻസിബ കൂട്ടിച്ചേർത്തു.




