ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു അതിരടി. അതിരടിയിലൂടെ അരങ്ങിലേക്ക് ടൊവിനോയുടെ മകനും എത്തിയിരുന്നു. ടൊവിനോയുടെ കഥാപാത്രമായ ശ്രീക്കുട്ടന്റെ ചെറുപ്പകാലമാണ് തഹാൻ അവതരിപ്പിച്ചിരിക്കുന്നത്. ‘അമ്മപ്പുതപ്പെ’ എന്ന ഗാനരംഗത്തിലാണ് തഹാൻ അഭിനയിച്ചത്. ഇപ്പോഴിതാ താൻ മകനെ സിനിമയിലേക്ക് റെക്കമന്റ് ചെയ്തതല്ലെന്നും സിനിമയുടെ അണിയറപ്രവർത്തകർ അവരുടെ റിസ്ക്കിൽ അഭിനയിപ്പിച്ചതാണെന്നും ടൊവിനോ പറഞ്ഞു. ബാലൻ സിനിമയുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘എന്റെ മകനെ ഞാൻ അതിരടിയിൽ റെക്കമന്റ് ചെയ്തതല്ല. എന്റെ കുട്ടികാലം ചെയ്യാൻ എന്റെ മുഖച്ഛായ ഉള്ള ഒരാൾ വേണം എന്ന് പറഞ്ഞപ്പോൾ വന്നതല്ല. ഞാൻ അല്ല ഇവന്റെ പേര് പറഞ്ഞത്, എന്നോട് അവർ ഇങ്ങോട്ട് വിളിച്ച് ചോദിക്കുകയായിരുന്നു. ഷൂട്ടിങ്ങും എഡിറ്റിങ്ങും കഴിഞ്ഞ ശേഷം എഡിറ്റർ ചമൻ ചാക്കോയാണ് അവിടെ അങ്ങനെയൊരു കട്ട് കൂടി വന്നാൽ നന്നായിരിക്കുമെന്ന് പറഞ്ഞത്. അപ്പോൾ ഞാൻ അവരോട് പറഞ്ഞു, ‘എനിക്ക് അറിയില്ല അവൻ അഭിനയിക്കുമോ എന്ന്. ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് ഓടിപ്പോകുന്ന കൂട്ടത്തിലാണ് അവൻ. കുറച്ച് നാണക്കാരനുമാണ്. അവനെക്കൊണ്ട് പോയി അഭിനയിപ്പിക്കുക എന്ന് പറഞ്ഞാൽ വലിയ ചടങ്ങായിരിക്കും.’ ഒടുവിൽ, നിങ്ങളുടെ സ്വന്തം റിസ്കിൽ ചെയ്തോളാൻ പറഞ്ഞ് ഞാൻ അവനെ വിടുകയായിരുന്നു.
അഭിനയിപ്പിച്ചു നോക്കിയാൽ മാത്രമേ അവന് അഭിനയിക്കാൻ കഴിയുമോ എന്ന് അറിയാൻ പറ്റൂ. ഈ സിനിമയിലെ ഒരു പാട്ട് സീനിൽ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന രംഗം മാത്രമേ അവൻ ചെയ്തിട്ടുള്ളൂ. വലിയ അഭിനയമൊന്നും ആയിട്ട് ചെയ്തിട്ടില്ല, അതൊക്കെ അവൻ വലുതാകുമ്പോൾ താല്പര്യമുണ്ടെങ്കിൽ ചെയ്യേണ്ട കാര്യങ്ങളാണ്,’ ടൊവിനോ പറഞ്ഞു. ‘തിയേറ്ററിൽ സിനിമ കണ്ട ശേഷം അവൻ ഹാപ്പി ആണ്. അവന് ഇതിന്റെ സീരിയസ്നസ്സ് ഒന്നും അറിയില്ല, ആളുകൾ എങ്ങനെയാണ് അഭിനയത്തിലേക്ക് എത്തുന്നത് എന്നും അറിയില്ല. എന്റെ മകൻ ആയത് കൊണ്ടും എന്റെ കുട്ടികാലം ആയത് കൊണ്ടും മാത്രമാണ് അവനെ വിളിച്ച് അഭിനയിപ്പിച്ചത്. ഇവനാണെങ്കിൽ ലോക 2 ചെയ്യുമ്പോൾ അപ്പന് പകരം ഞാൻ അഭിനയിക്കാം എന്നൊക്കെയാണ് പറയുന്നത്. അതൊന്നും നോക്കിയിട്ട് കാര്യമില്ലെന്നും’ ടൊവിനോ തമാശ രൂപേണ പറഞ്ഞു.




