നാലാം ക്ലാസുവരെ തന്റെ ജന്മദിനം എന്നാണെന്ന് പോലും അറിയില്ലായിരുന്നെന്ന നടൻ ധനുഷിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. 43-ാം ജന്മദിനത്തോടനുബന്ധിച്ച് ചെന്നൈയിൽ നടന്ന രക്തദാന ക്യാമ്പിലാണ് താരം തന്റെ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഈ തുറന്നുപറച്ചിൽ നടത്തിയത്. ജൂലൈ 28 എന്നത് തനിക്ക് ഒരു സാധാരണ ദിവസം മാത്രമാണെന്നും, കുട്ടിക്കാലത്ത് സഹപാഠികൾ സ്കൂളിൽ മിഠായി വിതരണം ചെയ്യുന്നത് കണ്ടാണ് തന്റെ ജന്മദിനം എന്നാണെന്ന് വീട്ടുകാരോട് ചോദിച്ചറിഞ്ഞതെന്നും ധനുഷ് പറഞ്ഞു. എന്നാൽ ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസവും വിമർശനവുമാണ് ഉയരുന്നത്.
കുട്ടിക്കാലത്ത് ദീപാവലി, പൊങ്കൽ തുടങ്ങിയ ഉത്സവങ്ങൾക്ക് മാത്രമാണ് വീട്ടിൽ പുതിയ വസ്ത്രങ്ങൾ വാങ്ങിയിരുന്നതെന്നും, ജന്മദിനത്തിന് സഹോദരിയോട് പറഞ്ഞ് നിർബന്ധിച്ച് പുതിയ വസ്ത്രം വാങ്ങിച്ച് കൂട്ടുകാർക്ക് മിഠായി നൽകിയ ആ ദിവസം തനിക്ക് ഏറെ പ്രത്യേകതയുള്ളതായിരുന്നുവെന്നും ധനുഷ് ഓർമിച്ചു. ആരാധകർ തനിക്കായി ഒരുക്കുന്ന ഈ വലിയ സ്നേഹവും ജന്മദിനാഘോഷങ്ങളും വലിയൊരു അനുഗ്രഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ധനുഷിന്റെ ഈ വാക്കുകൾ അത്രത്തോളം വിശ്വസിക്കാൻ പറ്റുന്നില്ലെന്ന മട്ടിലാണ് സോഷ്യൽ മീഡിയ പ്രതികരിക്കുന്നത്. നാലാം ക്ലാസുവരെ സ്വന്തം പിറന്നാൾ തീയതി അറിയാത്തവർ ആരെങ്കിലുമുണ്ടാകുമോയെന്നും ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നും നിരവധി പേർ ചോദിക്കുന്നു. കഥ പറയുന്ന മത്സരത്തിൽ ധനുഷ് പങ്കെടുത്താൽ ഇങ്ങനെയിരിക്കുമെന്ന തരത്തിലുള്ള ട്രോളുകളും സജീവമാണ്. മുൻപ് ഒരു ചിത്രത്തിന്റെ പ്രചാരണസമയത്ത് കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനായി പൂവില്പന നടത്തിയിട്ടുണ്ടെന്ന് ധനുഷ് പറഞ്ഞിരുന്നു. ഈ സംഭവവുമായി പുതിയ പ്രസംഗത്തെ ചേർത്തുവെച്ചാണ് വിമർശകർ ട്രോളുകൾ നിർമ്മിക്കുന്നത്. സാധാരണക്കാരുമായി ബന്ധം സ്ഥാപിക്കാനും സഹതാപം പിടിച്ചുപറ്റാനുമായി ഇത്തരം ദുരിത കഥകൾ മെനയുകയാണെന്നാണ് പ്രധാന ആരോപണം. അന്ന് ഇഡ്ഡലിക്കായി കഷ്ടപ്പെട്ടു എന്ന് പറഞ്ഞു, ഇപ്പോൾ ജന്മദിനത്തിനും ഡ്രസ്സിനും വേണ്ടി കഷ്ടപ്പെട്ടു എന്ന് പറയുന്നു, സാധാരണക്കാരുമായി ബന്ധം സ്ഥാപിക്കാൻ ആരാണ് ഇത്തരം കഥകൾ പറഞ്ഞു കൊടുക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലെ ഒരു പ്രധാന ചോദ്യം.




