Celebrity

താങ്ങാൻ പറ്റാത്ത സമ്മർദ്ദം, എന്നെ കൊണ്ട് പറ്റില്ല, രജിനികാന്തിനോടും കാര്യം പറഞ്ഞു,’ സുന്ദർ സി

സിനിമാലോകത്തെ ഇളക്കിമറിച്ച അനൗണ്‍സ്‌മെന്റായിരുന്നു കമല്‍ ഹാസനും രജിനികാന്തും ഒന്നിച്ച് എത്തുന്നു എന്നത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സിനിമയിലെ അതികായരായ രജിനികാന്തും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സിനിമ സുന്ദർ സി ഒരുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ സിനിമയിൽ നിന്ന് സുന്ദർ പിന്മാറി. ഇപ്പോഴിതാ ഇതിന് പിന്നിലെ കാരണം പറയുകയാണ് സുന്ദർ. ബി​ഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘സത്യം പറഞ്ഞാൽ അത് എനിക്ക് വളരെയധികം സമ്മർദ്ദമായിരുന്നു. കഴിഞ്ഞ 16 വർഷമായി എനിക്ക് ഇഷ്ടപ്പെട്ട രീതിയിലാണ് ഞാൻ സിനിമകൾ ചെയ്തത്. അത് പ്രേക്ഷകരുടെ ഇഷ്ടം മനസ്സിലാക്കിയായിരുന്നു. എന്നാൽ നിർമാണ സമയത്ത് ഒരു സിനിമ എങ്ങനെ ഫലപ്രദമായി വിവരിക്കണമെന്ന് എനിക്കറിയില്ല. അതേസമയം ചില കാര്യങ്ങളിൽ വഴക്ക് ഒഴിവാക്കാൻ വേണ്ടി ഞാൻ എളുപ്പത്തിൽ വിട്ടുവീഴ്ച ചെയ്യും. അപ്പോൾ ഇതുപോലുള്ള ഒരു വലിയ സിനിമ ഞാൻ ചെയ്താൽ, അതിൽ എന്റെ തീരുമാനങ്ങൾ മാത്രമല്ല ഉണ്ടായിരിക്കുക.വലിയ സമ്മർദ്ദം നേരിട്ടു. പ്രൊജക്ടിനോടോ അതിൽ ഉൾപ്പെട്ട ആളുകളോടോ വിശ്വസ്തത പുലർത്താൻ കഴിയില്ലെന്ന് മനസ്സിലായി. അതുകൊണ്ടാണ് ആദ്യ ഘട്ടത്തിൽ തന്നെ ഞാൻ പിന്മാറിയത്,’ അദ്ദേഹം കൂട്ടിച്ചേർത്തു. മാത്രമല്ല പിന്മാറുന്നുവെന്ന വിവരം നടൻ രജനികാന്തിനെ താൻ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിനിമയിൽ ബേസിൽ ജോസഫും ഭാഗമാകുന്നുണ്ട് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. അടുത്തിടെ ഇറങ്ങിയ രജനികാന്ത് സിനിമകളിൽ മലയാളി അഭിനേതാക്കളുടെ സാനിധ്യം ഉണ്ടായിരുന്നു. ജയിലറില്‍ കാമിയോ റോളിൽ മോഹൻലാൽ എത്തിയിരുന്നു വേട്ടൈയനില്‍ ഫഹദും മഞ്ജു വാര്യരും ഉണ്ടായിരുന്നു കൂലിയിൽ ആവട്ടെ സൗബിൻ ഷാഹിറും വേഷമിട്ടു. അടുത്തതായി തലൈവർ 173 ൽ ബേസിൽ ജോസഫ് ആകുമെന്നാണ് പരക്കെയുള്ള സംസാരം. ബേസിലിനൊപ്പം നസ്ലെനും സിനിമയിൽ എത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ശിവകാർത്തികേയൻ സിനിമ ഡോൺ സംവിധാനം ചെയ്തിരുന്ന സിബി ചക്രവർത്തിയാണ് തലൈവർ ചിത്രം സംവിധാനം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button