യു.ഡി.എഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റിൽ സിനിമയെ ഒരു ഔദ്യോഗിക വ്യവസായമായി പ്രഖ്യാപിച്ച ചരിത്രപരമായ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്ത് മോഹൻലാൽ. ഈ സുപ്രധാന തീരുമാനം സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വലിയ വളർച്ചയും സമ്മാനിക്കുമെന്ന് മോഹൻലാൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശനും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനും മോഹൻലാൽ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
സാംസ്‌കാരിക, കലാ, സിനിമാ മേഖലകൾക്കും ഗവേഷണ രംഗത്തിനും വൻ കുതിപ്പേകുന്ന വിപുലമായ പദ്ധതികളാണ് ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. മലയാള സിനിമയുടെ സമഗ്ര വികസനത്തിനായി കോടിക്കണക്കിന് രൂപയാണ് സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സ്മരണാർത്ഥം അത്യാധുനിക സൗകര്യങ്ങളോടെ ‘ജെ.സി. ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം’ കൊച്ചിയിൽ സ്ഥാപിക്കും.
ഇതിനായി ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ചലച്ചിത്ര മേഖലയ്ക്ക് വലിയ ഉണർവേകുന്നതിനായി സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ചു. ഇതോടെ വ്യവസായ മേഖലയ്ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ സിനിമാ നിർമ്മാണ രംഗത്തിനും ലഭ്യമാകും. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് സ്ഥിരമായ വേദിയൊരുക്കലും ഈ പദ്ധതിയുടെ ഭാഗമാണ്. സിനിമകളുടെ വ്യാജപതിപ്പുകൾ ഇറങ്ങുന്നത് തടയാൻ കർശനമായ നടപടികളോടെ പുതിയ ആന്റി പൈറസി സെൽ രൂപീകരിക്കും. സിനിമയ്ക്ക് അനുയോജ്യമായ ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള അന്തരീക്ഷം ഒരുക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നുണ്ട്.




