അന്തരിച്ച നടൻ സന്തോഷ് നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ. സന്തോഷ് കോളേജിൽ തന്റെ ജൂനിയർ ആയിരുന്നു എന്നും ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു എന്നും മോഹൻലാൽ കുറിച്ചു. പത്തനംതിട്ട ഏനാത്ത് സന്തോഷ് നായര്‍ സഞ്ചരിച്ച കാര്‍ വാനുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സന്തോഷിന്റെ ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.’ഏറെ വിഷമിപ്പിക്കുന്ന ഒരു ദു:ഖവാര്‍ത്തയാണ് ഇന്ന് രാവിലെ കേട്ടത്. വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ള പ്രിയപ്പെട്ട സന്തോഷ് ഒരു വാഹനാപകടത്തില്‍ ഈ ലോകത്തോട് വിടപറഞ്ഞു. കോളേജില്‍ എന്റെ ജൂനിയറായിരുന്നു സന്തോഷ്. ആ കാലം തൊട്ടേ നല്ലൊരു സുഹൃത്തും സഹോദരനുമായിരുന്നു അദ്ദേഹം എനിക്ക്. ഒട്ടനവധി സിനിമകളില്‍ ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. തലയെടുപ്പുള്ള വ്യക്തിത്വമായി, ഏവരുടേയും സ്നേഹം പിടിച്ചുപറ്റിയ നല്ലൊരു മനസ്സിന്റെയുടമ. സന്തോഷിന്റെ അകാലത്തിലുള്ള വേര്‍പാടില്‍ വേദനയോടെ ആദരാഞ്ജലികള്‍’, മോഹൻലാലിന്റെ വാക്കുകൾ.
1982 ല്‍ പി ജി വിശ്വംഭരന് സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന സിനിമയിലൂടെയാണ് സന്തോഷ് അഭിനയരംഗത്തേക്കെത്തുന്നത്.’ഏപ്രില്‍ 18′, ‘ഇവിടെ തുടങ്ങുന്നു’ എന്നീ സിനിമകളിലെ വില്ലന്‍ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതൊടെ തിരക്കുള്ള നടനായി മാറുകയായിരുന്നു. 1985 ല്‍ പതിനെട്ടോളം സിനിമകളില്‍ സന്തോഷ് അഭിനയിച്ചു. മിക്കതും വില്ലന്‍ വേഷങ്ങളായിരുന്നു. കൊതി തീരും വരെ, ഇത് നല്ല തമാശ എന്ന സിനിമകളിലെ നായകവേഷങ്ങളും ഇതിനിടയില്‍ ചെയ്തു.1986 ല്‍ ഇറങ്ങിയ ‘യുവജനോത്സവം’ എന്ന സിനിമയിലെ നിസ്സാര്‍ എന്ന റോള്‍, ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ ജാക്കിയുടെ വലംകയ്യായ ലോറന്‍സ് തുടങ്ങിയ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. മുളമൂട്ടില്‍ അടിമ, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, കടത്തനാടന്‍ അമ്പാടി, വിഷ്ണുലോകം,ഒരു അഭിഭാഷകന്റെ കേസ് ഡയറി തുടങ്ങിയ സിനിമകളില്‍ അദ്ദേഹം നല്ല വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം അദ്ദേഹത്തിന്റെ ശക്തമായൊരു കഥാപാത്രമെന്ന് പറയുന്നത് ചന്ദ്രോത്സവത്തിലെ നായകന്റെ സുഹൃത്തായ സഹദേവന്റെ വേഷമായിരിക്കും. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ്ഗോപി, രതീഷ്, ശങ്കര്‍, ജയറാം, റഹ്മാന്, ബാലചന്ദ്രമേനോന് എന്നിവരുടെയൊക്കെ വില്ലന്‍ ജോഡിയായി വന്നിട്ടുള്ള ഈ നടന് നഗരങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം പ്രൊപ്രൈറ്റര്‍സ് : കമ്മത്ത് & കമ്മത്ത്, എന്നീ സിനിമകളില്‍ കോമഡി ഫ്ലേവറുള്ള വേഷങ്ങളും ചെയ്തിട്ടുണ്ട്.




