പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്നേശ് രാജ ധനുഷിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് കര. തിയേറ്ററിൽ സമ്മിശ്ര പ്രതികരണം നേടിയ ചിത്രം ഇപ്പോൾ ഒടിടി സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. ചിത്രത്തിന് ഒടിടിയിലും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ആദ്യ പകുതി പതിഞ്ഞ തലത്തിലാണ് പോകുന്നതെങ്കിലും രണ്ടാം പകുതി കലക്കിയെന്നാണ് റിപ്പോർട്ടുകൾ.രായ്യന് ശേഷം ധനുഷിന്റെ നല്ല പടം ഒന്നും കണ്ടിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ ഉയരുന്നുണ്ട്. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്.
നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു.പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേശ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നും വിഘ്നേശ് രാജ പറഞ്ഞു. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.




