സൂര്യയെ നായകനാക്കി ആര് ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് ഗംഭീര വിജയമാണ് നേടിയത്. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. ചിത്രം 300 കോടിയ്ക്കും മുകളിൽ ബോക്സ് ഓഫീസിൽ നേടിക്കഴിഞ്ഞു. ഓ ടി ടി റിലീസിന് പിന്നാലെ സിനിമ വീണ്ടും ചർച്ചയിലുണ്ട്. ഇപ്പോഴിതാ കറുപ്പിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയാണ് ആർ ജെ ബാലാജി. ‘കറുപ്പുവിന്റെ വിജയത്തിൽ ഞാൻ ഇപ്പോഴും മുങ്ങിത്താഴുകയാണ്. പക്ഷേ ഞാൻ തീർച്ചയായും സൂര്യ സാറുമായി വീണ്ടും സഹകരിക്കും. കറുപ്പ് 2 നെ സംബന്ധിച്ചിടത്തോളം, കുറച്ച് മാസങ്ങൾക്ക് ശേഷം ഞാൻ അതിനെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങും. ഇപ്പോൾ, എന്റെ മനസ്സ് പൂർണ്ണമായും ശൂന്യമാണ്,’ ആർ ജെ ബാലാജി പറഞ്ഞു. 13 വർഷങ്ങൾക്ക് ശേഷം സൂര്യയ്ക്ക് തിയേറ്ററിൽ ബ്ലോക്ക്ബസ്റ്റർ വിജയം സമ്മാനിച്ച ചിത്രമാണ് കറുപ്പ്. ചിത്രത്തിലെ സൂര്യയുടെ പ്രകടനവും ഏറെ കയ്യടികൾ വാരിക്കൂട്ടിയിരുന്നു. തൃഷയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. സൂര്യയുടെ കരിയറിലെ ആദ്യ 300 കോടി ചിത്രവുമാണ് കറുപ്പ്.
സൂര്യയുടെ മുൻകാല ചിത്രങ്ങളായ ‘കങ്കുവ’ (2024), ‘റെട്രോ’ (2025) എന്നിവ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിലാണ് ‘കറുപ്പിന്റെ’ ഈ വമ്പൻ നേട്ടം. ‘സിങ്കം 2’-ന്റെ റെക്കോഡുകൾ തകർത്തുകൊണ്ടാണ് ഈ ചിത്രം മുന്നേറുന്നത്. സൂര്യയുടെ ‘സൂരരൈ പോട്ര്’, ‘ജയ് ഭീം’ തുടങ്ങിയ ചിത്രങ്ങൾ മികച്ച അഭിപ്രായം നേടിയെങ്കിലും കോവിഡ് മഹാമാരി കാരണം അവ നേരിട്ട് ഒടിടി പ്ലാറ്റ്ഫോമുകളിലാണ് റിലീസ് ചെയ്തത്. തിയേറ്റർ ഹിറ്റില്ലാത്ത നീണ്ട 13 വർഷങ്ങൾക്ക് ശേഷം പൂർവാധികം ശക്തിയോടെ സൂര്യ തിരിച്ചെത്തുകയാണ്. സിങ്കം 2ന്റെ കളക്ഷൻ ആയിരുന്നു സൂര്യയുടെ ഏറ്റവും വലിയ തിയേറ്റർ കളക്ഷൻ അത് വെറും 4 ദിനം കൊണ്ട് കറുപ്പ് ബോക്സ് ഓഫീസിൽ മറികടന്നു ചരിത്ര വിജയത്തിലേക്ക് കുതിക്കുകയാണ്. സൂര്യയ്ക്ക് പുറമേ, ഇന്ദ്രൻസ്, സ്വാസിക, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വലിയ കയ്യടികൾ ലഭിച്ചിരുന്നു.




