മറാഠി ചിത്രം ‘ഗൊന്ധൽ’ ഇന്ത്യയുടെ 99-ാമത് ഓസ്കർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. ‘ധുരന്ധർ’ ഉൾപ്പെടെയുള്ള പ്രമുഖ വാണിജ്യവിജയം നേടിയ സിനിമകളെയും, അന്തിമ ഘട്ടത്തിൽ പരിഗണിക്കപ്പെട്ട ‘അംഗ്’, ‘ഇക്കിസ്’ എന്നീ ചിത്രങ്ങളെയും മറികടന്നാണ് ഗൊന്ധൽ ഔദ്യോഗിക എൻട്രിയായത്. മികച്ച അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തിലാണ് ചിത്രം ഇന്ത്യയെ പ്രതിനിധീകരിക്കുക. ആകെ 33 സിനിമകളാണ് ഓസ്കർ എൻട്രിക്കായി ഇത്തവണ പരിഗണിക്കപ്പെട്ടത്. ഇതിൽ മലയാളത്തിൽനിന്ന് ചിദംബരം സംവിധാനം ചെയ്ത ‘ബാലൻ: ദ ബോയ്’ ഉൾപ്പെട്ടിരുന്നു. ഹിന്ദിയിൽ നിന്ന് 14 ചിത്രങ്ങളും നാല് മറാഠി ചിത്രങ്ങളും മത്സരപ്പട്ടികയിലുണ്ടായിരുന്നു. ‘മെയിൻ വാപസ് ആവൂംഗ’, ‘ബോർഡർ 2’ തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളും മത്സരത്തിന് രംഗത്തുണ്ടായിരുന്നു.
സന്തോഷ് ദവകറാണ് ഈ ചിത്രം സംവിധാനം ചെയ്തത്. കഴിഞ്ഞ വർഷത്തെ ഗോവാ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ രജതമയൂരം പുരസ്കാരം നേടിയ സംവിധായകനാണ് അദ്ദേഹം. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടങ്ങിയ ജൂറിയാണ് ചിത്രം അന്തിമമായി തിരഞ്ഞെടുത്തത്. 99-ാമത് ഓസ്കർ പുരസ്കാര ചടങ്ങ് 2027 മാർച്ച് 14-ന് ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽ വെച്ച് നടക്കും. കഴിഞ്ഞ വർഷം നീരജ് ഘയ്വാൻ സംവിധാനം ചെയ്ത ‘ഹോംബൗണ്ട്’ ആയിരുന്നു ഓസ്കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി. ഇഷാൻ ഖട്ടർ, വിശാൽ ജെത്വ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ആ ചിത്രത്തിന് ഓസ്കറിന്റെ ലോങ് ലിസ്റ്റിൽ ഇടംപിടിക്കാൻ കഴിഞ്ഞിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പുതിയ പ്രതീക്ഷകളുമായി ‘ഗൊന്ധൽ’ ഓസ്കർ മത്സരവേദിയിലേക്ക് എത്തുന്നത്.




