ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും മൂന്നാംവരവിനാണ് മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്നത്. 2013 ൽ പുറത്തുവന്ന ദൃശ്യം മലയാള സിനിമയുടെ മുഴുവൻ ബോക്സ് ഓഫീസ് റെക്കോർഡുകളെ ആണ് തകർത്തെറിഞ്ഞത്. ഇപ്പോഴിതാ ദൃശ്യം 3 തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ദൃശ്യത്തിന്റെ മൂന്നാംഭാഗം മികച്ച ദൃശ്യാനുഭവമായി മാറിയെന്നത് ക്ലൈമാക്സിനു ശേഷം തിയറ്ററിലെ പ്രേക്ഷകരുടെ കയ്യടികൾ തെളിവാണ്. ദൃശ്യം നിരസിച്ചത് മമ്മൂട്ടിയ്ക്ക് തീരാ നഷ്ടമാണെന്ന് പറയുകയാണ് വീണ്ടും സോഷ്യൽ മീഡിയ.
എന്നാൽ ദൃശ്യം മമ്മൂട്ടി നിരസിച്ചതിന് പിന്നിലെ കാരണം ജീത്തു വ്യക്തമാക്കുന്ന അഭിമുഖവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മറ്റു പല കമ്മിറ്റ്മെന്റ്സ് കൊണ്ടാണ് മമ്മൂട്ടി സിനിമ നിരസിച്ചതെന്നും എന്നാൽ മമ്മൂട്ടിയ്ക്ക് സിനിമ വളരെ ഇഷ്ടമായിരുന്നുവെന്നും ജീത്തു പറഞ്ഞു. മീനയോട് സിനിമയിലെ വേഷം ചെയ്യാൻ പറഞ്ഞതിന് പിന്നിലും മമ്മൂട്ടി ആണെന്ന് ജീത്തു പറഞ്ഞു. ദൃശ്യത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് കാരവാനില്‍ വിളിച്ചിരുത്തി മമ്മൂക്ക തന്നോട് സംസാരിച്ചിരുന്നതായും ജീത്തു പറഞ്ഞു.
‘മമ്മൂട്ടിയ്ക്ക് ഇഷ്ടപ്പെടാതിരുന്ന കഥയല്ല ദൃശ്യം. കുറേ പ്രൊജക്റ്റ് അദ്ദേഹം കമ്മിറ്റ് ചെയ്തിരുന്നു. ഞാന്‍ ഈ കഥ ചെന്ന് പറഞ്ഞപ്പോള്‍ വളരെ സന്തോഷത്തോടെ എന്നോട് പറഞ്ഞത് ഗംഭീര കഥയാണ് ഇതെന്നാണ്. ‘പക്ഷേ ജീത്തു, എന്റെയൊരു പ്രശ്നം ഫാമിലിയും അച്ഛനുമൊക്കെ കടന്നുവരുന്ന നാലഞ്ച് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. എനിക്ക് ഇത് ചെയ്യണമെങ്കില്‍ ഒന്നര, രണ്ട് വര്‍ഷം കഴിഞ്ഞേ പറ്റൂ. അത് എല്ലാ ആര്‍ട്ടിസ്റ്റും ചെയ്യുന്നതാണ്. ഒരേ പാറ്റേണിലുള്ള സിനിമകള്‍ അടുപ്പിച്ചടുപ്പിച്ച് ചെയ്യില്ല. ഗ്യാപ്പ് ഇട്ടേ ചെയ്യൂ. ഒന്നുകില്‍ ജീത്തു അതുവരെ വെയ്റ്റ് ചെയ്യണം. അല്ലെങ്കില്‍ വേറെ ആരെയെങ്കിലും വച്ച് ചെയ്തോളൂ’ എന്ന് പറഞ്ഞു. പക്ഷേ ഇതൊരു ഉഗ്രന്‍ കഥയാണെന്ന് പറഞ്ഞു.
പിന്നീട് ലാലേട്ടനുമായിട്ട് സംസാരിച്ച് പ്രോജക്റ്റി നീങ്ങി. മീനയുമായിട്ട് സംസാരിക്കാനായിട്ട് മമ്മൂക്കയുടെ ഒരു സെറ്റിലാണ് പോയത്. ഇത് ചെയ്യേണ്ട സിനിമയാണെന്ന് മമ്മൂക്കയാണ് മീനയോട് പറഞ്ഞത്. അതിലെ പൊലീസുകാരനെ ആരാണ് ചെയ്യുന്നതെന്ന് എന്നോട് ചോദിച്ചു. ഷാജോണിന്റെ കാര്യം പറഞ്ഞപ്പോള്‍ കൊള്ളാം, അവന് ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞു. ദൃശ്യത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് കാരവാനില്‍ വിളിച്ചിരുത്തി എന്നോട് സംസാരിച്ചിട്ടുണ്ട്. ഇതൊരു നല്ല സിനിമയായി വരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു’, ജീത്തു ജോസഫ് പറഞ്ഞു. ബിഹൈൻഡ് വൂഡിസൈൻ നൽകിയ പഴയ അഭിമുഖത്തിലാണ് ജീത്തു ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.




