‘എമ്പുരാൻ’ സിനിമ റീഎഡിറ്റ് ചെയ്യുന്നത് മറ്റാരുടെയും നിർദേശ പ്രകാരമല്ല, തങ്ങളുടെ സ്വന്തം ഇഷ്ടപ്രകാരമെന്ന് നിർമാതാവ് ആന്റണി പെരുമ്പാവൂർ. രണ്ട് മിനിറ്റും ചെറിയ സെക്കൻഡും മാത്രമാണ് സിനിമയിൽ നിന്നും മാറ്റിയിരിക്കുന്നതെന്നും ഈ സിനിമ കൊണ്ട് ഏതെങ്കിലും ആളുകൾക്ക് സങ്കടമുണ്ടായിട്ടുണ്ടെങ്കിൽ അതിനെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും ആന്റണി പെരുമ്പാവൂർ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘‘ഭയന്നിട്ടല്ല, നമ്മളൊരു സമൂഹത്തിൽ ജീവിക്കുന്നവരാണ്. മറ്റുള്ള ആളുകളെ ദ്രോഹിക്കുകയോ, അവർക്കു വിഷമമുണ്ടാക്കുന്ന കാര്യം ജീവിതത്തിൽ ചെയ്യണമെന്ന് ആഗ്രഹിച്ച് സിനിമ ചെയ്യുന്നവരവല്ല ഞങ്ങളാരും. മോഹൻലാൽ സാറുമതെ, പൃഥ്വിരാജുമതെ, എന്റെ അനുഭവത്തിൽ ഇതുവരെ അങ്ങനെയൊരു സംഭവവും ഞങ്ങള്‍ േകട്ടിട്ടില്ല.
ഈ സിനിമ കൊണ്ട് ഏതെങ്കിലും ആളുകൾക്ക് സങ്കടമുണ്ടെങ്കിൽ അതിനെ കറക്ട് ചെയ്യേണ്ട ഉത്തരവാദിത്വം ഒരു സിനിമാ നിർമാതാവ് എന്ന നിലയിൽ എനിക്കും സംവിധായകനും അതിൽ അഭിനയിച്ച ആൾക്കും ബാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ആ വിശ്വാസത്തിന്റെ പേരിൽ ഞങ്ങള്‍ ഒന്നിച്ച് കൂട്ടായി എടുത്ത തീരുമനാണ് റീഎഡിറ്റ്. രണ്ട് മിനിറ്റും ചെറിയ സെക്കൻഡും മാത്രമാണ് സിനിമയിൽ നിന്നും മാറ്റിയിരിക്കുന്നത്.