ജൂനിയർ ആർട്ടിസ്റ്റായി അഭിനയം തുടങ്ങിയ ധ്രുവൻ ‘ക്വീൻ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധനേടിയത്. മലയാളത്തിൽ പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ധ്രുവൻ അഭിനയിച്ചു. ഇപ്പോഴിതാ മാമാങ്കം എന്ന സിനിമയാണ് നടന്റെ കരിയർ നശിപ്പിച്ചതെന്ന് പറയുകയാണ് സെലിബ്രിറ്റി ട്രെയ്നര്‍ ആയ ഷൈജന്‍ അഗസ്റ്റിന്. ക്വീനിന് ശേഷം വന്ന സിനിമയായിരുന്നു മാമാങ്കമെന്നും ഒരു വർഷത്തെ ട്രാൻഫോർമേഷൻ നടത്തിയ ശേഷം ധ്രുവനെ സിനിമയിൽ നിന്ന് ഒഴിവാക്കിയെന്നും ഷൈജന്‍ അഗസ്റ്റിന് പറഞ്ഞു. ഒറിജിനൽസ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘ക്വീന്‍ എന്ന സിനിമയിലെ വലിയ ഹൈപ്പുണ്ടാക്കാനായിരുന്നു. അതിന് ശേഷം വന്ന പ്രൊജക്ട് മാമാങ്കമാണ്. ഒരു വര്‍ഷം കഴിഞ്ഞാണ് മാമാങ്കം. ഞാന്‍ ഇക്കാര്യം ടൊവിനോയോട് പറഞ്ഞു. പുതുമുഖമാണ്, ഒരിക്കലും അങ്ങനെ ഗ്യാപ്പ് ഇടരുത്, ഫേസ് ഔട്ടായിപ്പോകുമെന്ന് ടൊവിനോ പറഞ്ഞു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് ഇക്കാര്യം ഞാന്‍ ധ്രുവനോട് പറഞ്ഞിരുന്നു. ഒരു വര്‍ഷത്തോളം ആ പാവത്തിനെ ട്രാന്സ്ഫര്മേഷന് ചെയ്യാന്‍ ഇട്ടു. വൈകിട്ട് കളരിയും കാലത്ത് ജിമ്മും. പട്ടിണിയും പരവെട്ടവും. എപ്പോഴും പരുക്കായിരുന്നു. അന്നേവരെ ചെയ്യാത്ത ശീലങ്ങളായിരുന്നു. പക്ഷെ ആ സിനിമയ്ക്ക് വേണ്ടി അദ്ദഹം കഷ്ടപ്പെട്ടു.
പക്ഷെ അദ്ദേഹത്തെ ആ സിനിമയില്‍ നിന്നും പുറത്താക്കി. അവസാനമായപ്പോള്‍ അദ്ദേഹം താമസിച്ചിരുന്ന ഇടത്തു നിന്നും ബാഗൊക്കെ എടുത്ത് പുറത്ത് വച്ചിരിക്കുകയായിരുന്നു. നിര്‍മാതാവ് ചെയ്ത കാര്യമാണ്. ഒരു വര്‍ഷം ആ പ്രൊജക്ട് നടക്കുന്നില്ല. അയാള്‍ ആ സിനിമയ്ക്കായി അത്രയും നാള് കാത്തിരുന്നു. പക്ഷെ ആ സിനിമ നടക്കുന്നില്ല. അദ്ദേഹം വേറൊരു സിനിമ ചെയ്യാന്‍ പോയപ്പോള്‍ അവര്‍ സമ്മതിച്ചില്ല. അവര്‍ മറ്റൊരു കരാറുമായി വന്നു. അതില്‍ ഒപ്പിടണമെന്ന് പറഞ്ഞു. അതില്‍ ഒപ്പിടരുതെന്ന് ഞാന്‍ പറഞ്ഞു.അയാളെ ശരിക്കും ലോക്ക് ആക്കിയതാണ്. പാവം മനുഷ്യനാണ്. സങ്കടം തോന്നും അദ്ദേഹത്തെക്കുറിച്ച് പറയുമ്പോള്‍. അത്രയും ഹൈപ്പില്‍ വന്നിട്ട്, നുള്ളിക്കളഞ്ഞു. ഒരാളെ എങ്ങനെ നശിപ്പിച്ചു കളായാനാകുമെന്ന് ഞാന്‍ കണ്ട കാഴ്ചയാണ്. ഇന്നും ധ്രുവന് എങ്ങുമെത്തിയിട്ടില്ല. ഇപ്പോഴും കഷ്ടപ്പെടുകയാണ്. ക്വീന്‍ കഴിഞ്ഞിട്ട് എത്ര വര്‍ഷമായി. നല്ലൊരു സിനിമ വന്നിട്ടില്ല. ധ്രുവന് തിരികെ വരും. നല്ല മനുഷ്യനാണ്. നല്ല തിരിച്ചുവരവ് തന്നെയായിരിക്കും അത്,’ഷൈജന്‍ അഗസ്റ്റിന് പറഞ്ഞു.




