സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ പ്രതിസന്ധികള്‍ മാറി ഇന്ന് തിയേറ്ററിലെത്തി. ആദ്യ ദിനം ചിത്രത്തിന് തമിഴ്നാട്ടിൽ നിന്നും ഗംഭീര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എന്നാൽ കേരളത്തിൽ സിനിമയ്ക്ക് സമ്മിശ്ര അഭിപ്രായങ്ങൾ ആണ് ലഭിക്കുന്നത്. തമിഴ്നാട്ടിൽ ചിത്രം ആദ്യ ദിനം റെക്കോർഡ് കളക്ഷൻ നേടുമെന്നാണ് കണക്കുകൂട്ടൽ. സമ്മിശ്ര പ്രതികരണമാണെങ്കിലും കേരളത്തിലും വമ്പൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്.
സിനിമയിലെ ആദ്യ പകുതി ഗംഭീരമാണെന്നും എന്നാൽ രണ്ടാം പകുതിയിൽ ചിലയിടങ്ങളിൽ സിനിമ മുഷിപ്പിക്കുന്നുണ്ടെന്നുമാണ് കമന്റുകൾ. സൂര്യ, ഇന്ദ്രൻസ്, തൃഷ, അനഘ തുടങ്ങിയവരുടെ പ്രകടനങ്ങൾക്കും കയ്യടി ലഭിക്കുന്നുണ്ട്. സായ് അഭ്യങ്കറിൻ്റെ മ്യൂസിക്കും വലിയ കയ്യടികൾ നേടുന്നുണ്ട്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ചിത്രം റിലീസ് ചെയ്യാമെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം തീരുമാനിച്ചത്. മെയ് 14നാണ് ചിത്രം റിലീസിനെത്തുമെന്ന് അറിയിച്ചിരുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ചിത്രത്തിന് രാവിലെ 9 മണിക്ക് പ്രത്യേക ഷോകള്‍ നടത്താന്‍ അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധികള്‍ കാരണം ചിത്രത്തിന്‍റെ പ്രദര്‍ശനം റദ്ദാക്കുകയായിരുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. വൈറല്‍ ഹിറ്റുകളിലൂടെ ശ്രദ്ധേയനായ യുവ സംഗീത സംവിധായകന്‍ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇന്ദ്രന്‍സ്, നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പ്രദര്‍ശനം ആരംഭിച്ചതോടെ ചിത്രത്തിന് മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്.




