Celebrity

അന്ന് ഷാരൂഖ് ഖാന്റെ ചിത്രം, ഇന്ന് എന്റെ ചിത്രം; വൈകാരികമായ കുറിപ്പുമായി ‘ബാലൻ’ നിർമ്മാതാവ് സതീഷ് ഫെൻ

ചിദംബരം സംവിധാനം ചെയ്ത ‘ബാലന്‍- ദി ബോയ്’ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആകര്‍ഷിച്ചു കൊണ്ട് മുന്നേറ്റം തുടരുകയാണ്. മലയാളത്തിന്റെ അതിരുകള്‍ ഭേദിച്ച് കൊണ്ട് നിരൂപകരും സിനിമാ പ്രേമികളും ആരാധകരും ഒരേപോലെ പ്രശംസ ചൊരിയുന്ന ഈ ചിത്രം, മലയാള സിനിമയിലെ ക്ലാസ്സിക്കുകളില്‍ ഒന്നായി ഇതിനോടകം ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ തെസ്പിയന്‍ ഫിലിംസിന്റെ സതീഷ് ഫെന്‍ ചിത്രത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഏറെ വൈകാരികമായ വാക്കുകളാണ് അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ പങ്ക് വെച്ചത്. സംവിധായകന്‍ ജിത്തു മാധവന്‍ രചന നിര്‍വഹിച്ച ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറില്‍ വെങ്കട്ട് കെ നാരായണ, സതീഷ് ഫെന്‍, ശൈലജ ദേശായി ഫെന്‍, എന്നിവര്‍ ചേര്‍ന്നാണ്.

ബാലന്‍ റിലീസ് ചെയ്ത് പത്താം ദിവസമായ ജൂണ്‍ 28 നാണ് ചിത്രത്തിന്റെ ഭാഗമായിട്ട് കൂടി താന്‍ ഈ ചിത്രം ആദ്യമായി കണ്ടതെന്ന് സതീഷ് ഫെന്‍ പറയുന്നു. മുംബൈയിലെ അന്ധേരി സിറ്റി മാളില്‍ ഉച്ചകഴിഞ്ഞ് 12 മണിയുടെ ഷോ ആണ് താന്‍ ഈ ചിത്രം കണ്ടതെന്നും അദ്ദേഹം പറയുന്നു. 2006 ല്‍ മുംബൈയില്‍ താന്‍ എത്തിയതിന് ശേഷം ആദ്യമായി കണ്ട ചിത്രവും ഇതേ മാളിലെ സ്‌ക്രീനില്‍ ആയിരുന്നു എന്നും, അന്ന് ഷാരൂഖ് ഖാന്റെ ചിത്രം ഇവിടെ കാണുമ്പോള്‍ മനസ്സില്‍ കണ്ട സ്വപ്നമാണ് ഇപ്പോള്‍ സാക്ഷാത്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്കും സ്വന്തമായി ഒരു നിര്‍മ്മാണ കമ്പനി ഉണ്ടാക്കണമെന്നും, താന്‍ നിര്‍മ്മിച്ച ചിത്രം ഇതേ സ്‌ക്രീനില്‍ നിറഞ്ഞ ഹൃദയത്തോടെ കാണണം എന്നുമായിരുന്നു ആ സ്വപ്നം എന്നും അദ്ദേഹം കുറിച്ചു.

അത് ഇപ്പോള്‍ 2026 ജൂണ്‍ 28 ന് സാക്ഷാത്കരിക്കപ്പെട്ടു എന്നും, അവിടെ ബിഗ് സ്‌ക്രീനില്‍ തന്റെ പ്രൊഡക്ഷന്‍ ഹൌസിന്റെ പേര് താന്‍ ഇന്ന് കണ്ടു എന്നും തെസ്പിയന്‍ ഫിലിംസ് എന്ന് ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞ നിമിഷം, ഈ യാത്രയെ നിര്‍വചിക്കാന്‍, തനിക്ക് എന്താണ് തോന്നുന്നത് എന്നതിനെ കുറിച്ചു പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്നും അദ്ദേഹം പറയുന്നു. താന്‍ ശരിക്കും ഒരു മായാലോകത്തെന്ന പോലെയാണ് ഫീല്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ കൂടെ നിന്ന, കെവിഎന്‍ പ്രൊഡക്ഷന്‍സിന്റെ വെങ്കിട്ട് സാറിന് താന്‍ ആദ്യം നന്ദി പറയുന്നു എന്നും, തങ്ങളുടെ അഭിനിവേശത്തില്‍ വിശ്വസിച്ചു കൊണ്ട്, തങ്ങളുടെ വിവരണം കേട്ട്, ഒരു കണ്‍പോള പോലും അടക്കാതെ മുന്നോട്ട് പോകൂ എന്ന് പറഞ്ഞു കൊണ്ട് ബാലനിലും ഹൈവാനിലും തങ്ങള്‍ക്കൊപ്പം അദ്ദേഹം നിന്നുവെന്ന് സതീഷ് പറയുന്നു.

2024 ല്‍ തന്റെ ഓഫീസ് ലോബിയ്ക്ക് പുറത്ത് ഇരുന്ന്, തന്റെ തിരക്കുകള്‍ മാറ്റിവെച്ച്, താന്‍ ഒരു നിര്‍മ്മാതാവാകണം എന്ന വസ്തുതയില്‍ എല്ലായ്‌പ്പോഴും ഉറച്ചുനിന്ന അഫ്‌സര്‍ സൈദിയുടെ വാക്കുകളില്‍ നിന്ന് ആരംഭിച്ച യാത്രയാണ് തെസ്പിയന്‍ ഫിലിംസിന്റെ രൂപീകരണത്തിലേക്ക് നയിച്ചത് എന്നും സതീഷ് ഫെന്‍ നന്ദിയോടെ ഓര്‍ത്തെടുക്കുന്നു.തുടര്‍ന്ന് ആദ്യ ചിത്രമായി, തന്റെ പിതാവിന്റെയും എല്ലാ മലയാളികളുടെയും അഭിമാനവും കേരളത്തിന്റെ നിധിയുമായ പ്രിയദര്‍ശനുമായി ചേര്‍ന്ന് ഹൈവാന്‍ സജ്ജീകരിച്ചു എന്നും അദ്ദേഹം കുറിക്കുന്നു. അതിന് ശേഷം ചിദംബരം തന്നോട് ഒരുമിച്ച് ഒരു സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ എങ്ങനെ പ്രതികരിക്കണമെന്ന് തനിക് അറിയില്ലായിരുന്നു എന്നും സതീഷ് ഫെന്‍ പറയുന്നു. നിങ്ങള്‍ ഗൗരവത്തോടെയാണോ ഇത് പറയുന്നത് എന്ന് താന്‍ വീണ്ടും അദ്ദേഹത്തോട് ചോദിച്ചപ്പോള്‍, അദ്ദേഹം തന്നോട് പറഞ്ഞത് അവര്‍ പൂര്‍ണ്ണ ഗൗരവത്തോടെ തന്നെയാണ് ഇതിനെ സമീപിക്കുന്നത് എന്നായിരുന്നു എന്നും സതീഷ് ഫെന്‍ പറഞ്ഞു.

ജിത്തു മാധവന്‍ ആണ് തിരക്കഥയെഴുതിയതെന്നും, ഈ സിനിമ ഒരു അമ്മയെയും മകനെയും കുറിച്ചുള്ളതാണെന്നും, മകന്‍ ജയിലില്‍ ജനിക്കുന്നുവെന്നും പറയുന്ന ഒരു വരി ചിദംബരം വിവരിച്ചു. പുതിയ വ്യക്തിത്വം തേടി ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് പോകുന്നവരാണ് അവര്‍. ആ കൊച്ചുകുട്ടിയെ സംബന്ധിച്ചിടത്തോളം, അവന്‍ കാണുന്നതെല്ലാം യഥാര്‍ത്ഥ ലോകത്തിലെ ഒരു പുതിയ അനുഭവമാണ്. അത്രയേ തനിക്ക് അറിയാമായിരുന്നുളൂവെന്നും, അതിനൊപ്പം താന്‍ മുന്നോട്ട് പോയി എന്നും സതീഷ് പറഞ്ഞു.ഇന്ന് ഈ ചിത്രം മുഴുവനായി കാണുന്നത് വരെ താന്‍ അതില്‍ വിശ്വസിച്ച് ബിസിനസ്സ് ചെയ്തു എന്നും എന്നും അദ്ദേഹം പറയുന്നു. താന്‍ ഈ സിനിമയോട് നീതി പുലര്‍ത്തുമെന്ന് വിശ്വസിച്ച ചിദംബരത്തെക്കുറിച്ചുള്ള തന്റെ പൂര്‍ണ്ണവിശ്വാസം മൂലമാണ് താനിത് ചെയ്തത് എന്നും, തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സാധുത അതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചിത്രത്തിന് ചിദംബരത്തോടു നന്ദി പറഞ്ഞ സതീഷ് ഫെന്‍, ഇത് ഏറ്റവും ശുദ്ധമായ സിനിമയാണ് എന്നും, സര്‍വ്വശക്തന്റെ അനുഗ്രഹത്തിനും കൃപയ്ക്കും നന്ദി പറയുന്നു എന്നും കുറിച്ചു കൊണ്ടാണ് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം അവിടേയും മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ടോവിനോ തോമസ്, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ആണ് ചിത്രം എത്തിയിരിക്കുന്നത്.ഛായാഗ്രഹണം – ഷൈജു ഖാലിദ്, സംഗീതം- സുഷിന്‍ ശ്യാം. എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – ഗണപതി, വസ്ത്രാലങ്കാരം – സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി – ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് – സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് – ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് – എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോ ടൂത്സ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button