Telugu

അഭിനയത്തിന് വില പറയുന്നോ എന്ന് മോഹൻലാൽ, കൊല്ലുമെന്ന് പ്രഭാസിന്റെ മറുപടി

തെലുങ്ക് താരം വിഷ്ണു മഞ്ചുവിനൊപ്പം പ്രഭാസ്, മോഹൻലാൽ തുടങ്ങിയ വൻതാരനിര ഭാഗമാകുന്ന ചിത്രമാണ് ‘കണ്ണപ്പ’. ചിത്രത്തിനായി മോഹൻലാൽ, പ്രഭാസ് എന്നിവർ പ്രതിഫലം ഒന്നും വാങ്ങിയിട്ടില്ല എന്ന് വിഷ്ണു മഞ്ചു തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്പോൾ ഈ സിനിമയുടെ ചിത്രീകരണത്തിൽ ഇരുതാരങ്ങളും നൽകിയ അകമഴിഞ്ഞ സഹായങ്ങളെക്കുറിച്ച് വീണ്ടും വാചാലനായിരിക്കുകയാണ് വിഷ്ണു. ‘കണ്ണപ്പ ഇന്ന് കാണുന്ന രീതിയിലെത്താൻ സഹായിച്ച രണ്ടുപേരുണ്ട്: മോഹന്‍ലാലും പ്രഭാസും. മോഹൻലാൽ വലിയൊരു സൂപ്പര്‍സ്റ്റാറാണ്. എന്റെ സിനിമയിൽ ഇതുപോലൊരു ചെറിയ വേഷം ചെയ്യണ ആവശ്യം അദ്ദേഹത്തിനില്ല. എന്നാൽ എന്റെ പിതാവിനോടുള്ള സ്നേഹവും ബഹുമാനവും മൂലം ആ വേഷം ചെയ്യാന്‍ ഒരുമിനിറ്റില്‍ തന്നെ അദ്ദേഹം സമ്മതിച്ചു.

ഇനി പ്രഭാസിലേക്ക് വന്നാൽ അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ താരമാണ്. അദ്ദേഹത്തിനും ഈ വേഷം ചെയ്യേണ്ട ആവശ്യമൊന്നുമില്ല. എന്റെ ഈ സിനിമയ്ക്ക് കൂടുതല്‍ റീച്ച് കിട്ടാന്‍ അദ്ദേഹത്തിന്റെ സാന്നിധ്യം വേണമെന്ന് ഞാൻ പറഞ്ഞപ്പോൾ അഭിനയിക്കാൻ അദ്ദേഹവും തയ്യാറായി. അദ്ദേഹത്തിന്റെ വേഷം എന്തെന്ന് പോലും കേൾക്കാതെയാണ് ഈ കഥാപാത്രമാകാൻ അദ്ദേഹം സമ്മതം മൂളിയത്,’ എന്ന് വിഷ്ണു മഞ്ചു ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ‘പ്രഭാസും മോഹന്‍ലാലും ഈ സിനിമയ്ക്കായി ഒരുരൂപ പോലും പ്രതിഫലം വാങ്ങിയിട്ടില്ല. ഓരോ തവണ അവരുടെ പ്രതിഫലത്തെക്കുറിച്ച് ചോദിക്കുമ്പോഴും, ‘ഞങ്ങള്‍ക്ക് പ്രതിഫലം തരാന്‍ മാത്രം നീ വലിയ ആളായോ’, എന്ന് ചോദിക്കും. ‘നീ എനിക്ക് ചുറ്റുമാണ് വളര്‍ന്നത്, എന്റെ അഭിനയത്തിന് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ’ എന്നായിരുന്നു മോഹന്‍ലാലിന്റെ ചോദ്യം.

എന്നെ കൊല്ലുമെന്നായിരുന്നു പ്രഭാസിന്റെ മറുപടി. അക്ഷയ് കുമാറാകട്ടെ സാധാരണ വാങ്ങുന്നതിനേക്കാൾ പ്രതിഫലം കുറവാണ് കൈപ്പറ്റിയത്. അദ്ദേഹത്തിന് പ്രതിഫലത്തില്‍ കുറവുവരുത്തേണ്ട കാര്യമൊന്നുമില്ല. അദ്ദേഹം എന്റെ സുഹൃത്ത് പോലുമായിരുന്നില്ല. ചിത്രത്തിന്റെ ഭാഗമാവുന്നതിന് മുമ്പ് അദ്ദേഹത്തിന് എന്നെ അറിയുകപോലുമുണ്ടായിരുന്നില്ല’, എന്നും വിഷ്ണു മഞ്ചു കൂട്ടിച്ചേർത്തു. അതേസമയം കണ്ണപ്പയുടെ സുപ്രധാന സീനുകൾ അടങ്ങിയ ഹാർഡ് ഡിസ്ക് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. മുംബൈയിൽ നിന്ന് സിനിമയുടെ വിഎഫ്എക്സ് അടങ്ങിയ ഹാർഡ് ഡ്രൈവ് ഫിലിം നഗറിലെ ട്വന്റി ഫോർ ഫ്രെയിംസ് ഫാക്ടറിയിലേക്ക് കൊറിയർ വഴി അയച്ചിരുന്നു. ഈ ഹാർഡ് ഡ്രൈവ് ഓഫീസ് ബോയ് ആ രഘു കൈ പറ്റിയതായും പിന്നീട് ചരിത എന്ന യുവതിക്ക് കൈമാറിയതായുമാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button