നടൻ, സംവിധായകൻ, എഴുത്തുകാരൻ എന്നീ നിലയിൽ മലയാളികൾക്ക് ഏറെ സുപരിചിതനാണ് എം.ബി പത്മകുമാർ. ആനച്ചന്തം, രക്ഷകൻ, നിവേദ്യം, തനിയെ ദാവീദ്, പട്ടണത്തിൽ ഭൂതം, കേരളോത്സവം, കുട്ടിസ്രാങ്ക് തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതുമായ റോളുകളിൽ എം.ബി പത്മകുമാർ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ നടൻ മമ്മൂട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും പിന്നീട് അത് ഇല്ലാതായതിനെക്കുറിച്ചും സംസാരിക്കുകയാണ് പത്മകുമാർ. പട്ടണത്തിൽ ഭൂതമെന്ന സിനിമയാണ് തങ്ങളെ തമ്മിൽ അകറ്റിയതെന്ന് പത്മകുമാർ പറഞ്ഞു. ‘എനിക്ക് ആദ്യമായി മമ്മൂക്കയുടെ നമ്പർ തന്നത് ലോഹിതദാസ് ആയിരുന്നു.
ഞാൻ വിളിച്ചു സംസാരിച്ചു. തുടർന്നാണ് എനിക്ക് ‘കുട്ടി സ്രാങ്കി’ൽ അവസരം ലഭിക്കുന്നത്.സെറ്റിൽ എത്തിയപ്പോൾ എനിക്ക് ഒട്ടും ധൈര്യം ഉണ്ടായിരുന്നില്ല. ഞാൻ അത്രമേൽ ആരാധിക്കുന്ന ഒരു മനുഷ്യന്റെ കൂടെ അഭിനയിക്കാൻ പേടി. കയ്യൊക്കെ വിറച്ചു കൊണ്ട് ഞാൻ നിന്നപ്പോൾ എന്റെ കൈപിടിച്ചുകൊണ്ട് മമ്മൂട്ടി ‘എടാ സ്രാങ്കെ’ എന്ന് എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു ‘ക്യാമറയ്ക്ക് മമ്മൂട്ടിയെയും പത്മകുമാറിനെയും അറിയില്ല, ആ കഥാപാത്രങ്ങളെ മാത്രമേ അറിയുള്ളൂ. നീ ഇവിടെ പാളി പോയാൽ നിന്റെ കരിയർ ആണ് അവിടെ നശിക്കുക’ എന്ന്.
പിന്നീട് ആ സിനിമയിൽ ഒറ്റ ടേക്കിൽ എല്ലാ കാര്യങ്ങളും അഭിനയിച്ചു തീർക്കാൻ സാധിച്ചു. ആ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം മമ്മൂട്ടി സാർ എന്നോട് ചോദിച്ചു, ‘എടാ ബോഡി ഒക്കെ എങ്ങനെയുണ്ട്’ എന്ന്. ഞാൻ ‘കുഴപ്പമില്ല സാർ’ എന്ന് പറഞ്ഞപ്പോൾ പറഞ്ഞു, ‘സൂക്ഷിക്കണം ആവശ്യമുണ്ട് കേട്ടോ’ എന്ന്. പിന്നീട് ഒരു പത്ത് ദിവസം കഴിഞ്ഞപ്പോൾ ജോർജ് ചേട്ടൻ വിളിച്ച് പറഞ്ഞു ജോണി ആന്റണിയെ പോയി കാണാൻ.അങ്ങനെ പട്ടണത്തിൽ ഭൂതത്തിന്റെ ലൊക്കേഷനിൽ ഞാൻ ആലുവ ചെന്നു. പക്ഷെ ജോണി ആന്റണി എന്നെ കാണാൻ സമ്മതിച്ചില്ല. രാവിലെ പത്ത് മാണി തൊട്ട് വൈകുന്നേരം വരെ നിർത്തി.മമ്മൂട്ടി സാർ വന്നപ്പോൾ അദ്ദേഹം ആണ് ജോണി സാറിന് എന്നെ കാണിക്കുന്നത്. ശെരി എന്ന് പറഞ്ഞു.
മമ്മൂട്ടി സാർ പറഞ്ഞിട്ട് എന്നെ കാസ്റ്റ് ചെയ്ത ചിത്രമാണ് അത്. ആ സിനിമയാണ് മമ്മൂട്ടി സാറിനെയും എന്നെയും അകറ്റിയത്. ഈ സിനിമയുടെ ഒരിടത്ത് പോലും എനിക്കൊരു ഡയലോഗ് തന്നില്ല. 35 ദിവസം ഞാൻ ലൊക്കേഷനിൽ പോയി വരുന്നു. ഒരു പൈസ പോലും എനിക്ക് തന്നില്ല മാത്രമല്ല ലൊക്കേഷനിൽ എന്നെ ഭയങ്കരമായിട്ട് പലരും ടോർച്ചർ ചെയ്തിരുന്നു. ഞാൻ കരഞ്ഞിട്ടുണ്ട്. ഷൂട്ട് തീർന്നതിന്റെ രണ്ടാമത്തെ ദിവസം ഞാൻ ഈ ഡയറക്ടർ വിളിച്ചിട്ട് ചോദിച്ചു സർ ഞാൻ എന്ത് തെറ്റാണ് അങ്ങയോട് ചെയ്തത്. ഒരു ഡയലോഗ് പോലും അങ്ങ് എനിക്ക് തന്നില്ല. കുഴപ്പമില്ലാതെ അഭിനയിക്കാൻ പറ്റുമെന്ന് തോന്നിയിട്ടുണ്ട്. പലരും ലൊക്കേഷനിൽ എന്നെ ഇൻസൾട്ട് ചെയ്തു. എന്താണ് കാര്യം എന്ന ഞാൻ ചോദിച്ചു.
നിങ്ങളെ എനിക്ക് ഇഷ്ടമല്ല എന്റെ ക്യാരക്ടർ നിങ്ങൾ അല്ലായിരുന്നു എന്ന് പറഞ്ഞു. ബോംബേയിൽ നിന്നുള്ള ഒരു മോഡൽ ആയിരുന്നു. നിങ്ങളെപ്പോലുള്ള ഒരാളല്ല തേജ, എന്ന അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്. കാരണം വലിയൊരു മസ്കുലർ ആയിട്ടുള്ള ഒരാൾ ആയിരിക്കണം ആ ക്യാരക്ടർ ചെയ്യേണ്ടിരുന്നത്. ഞാൻ മിസ്കാസ്റ്റ് ആണ്. അത് എനിക്കും അറിയാം. അതിന്റെ ദേഷ്യമാണ് അദ്ദേഹം ആ ലൊക്കേഷൻ മുഴുവൻ കാണിച്ചത്. എന്നോടുള്ള വിശ്വാസം കൊണ്ട് മമ്മൂട്ടി സാർ സ്ട്രോങ്ങ് ആയി റെക്കമൻഡ് ചെയ്തതാണ്. ഇത് എന്നെ മമ്മൂട്ടി സാറുമായി വല്ലാതെ അടുപ്പിച്ച സംഭവമാണ്. അദ്ദേഹം എന്റെ ആരോ ആണെന്ന ഒരു തോന്നൽ ആണ്,’ എം ബി പത്മകുമാർ പറഞ്ഞു.




