മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ സി.ബി.ഐ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റ പത്രം സമർപ്പിച്ചു.നടൻ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ പ്രതികളായ കേസിൽ 1000 പേജുള്ള കുറ്റ പത്രമാണ് അന്വേഷണ സംഘം സമർപ്പിച്ചിരുന്നത്. സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ ഏഴ് കോടി രൂപ കൈപ്പറ്റിയെന്നും എന്നാൽ ലാഭ വിഹിതമോ കൈപ്പറ്റിയ തുകയോ തിരികെ നൽകിയില്ലെന്നും കാണിച്ച് അരൂർ സ്വദേശി സിറാജ് ഹമീദ് നൽകിയ പരാതിയിലാണ് സി.ബി.ഐ അന്വേഷണം നടന്നത്.
സിറാജ് സിനിമക്ക് വേണ്ടി നൽകേണ്ടിയിരുന്ന പണം കൃത്യ സമയത്ത് നൽകാതിരുന്നതിനാൽ കനത്ത നഷ്ടം സഹിക്കേണ്ടി വന്നു എന്നായിരുന്നു കുറ്റാരോപിതരുടെ വാദം. കൃത്യ സമയത്ത് പണം ലഭിക്കാത്തതിനാൽ ഷൂട്ട് ഷെഡ്യൂളുകൾ മുടങ്ങുകയും, ഷൂട്ടിങ് നീണ്ടു പോകുകയും ചെയ്തെന്നും നിർമാതാക്കളും വാദിച്ചിരുന്നു. 2024ൽ പുറത്തിറങ്ങിയ സിനിമ 200 കോടിയോളം നേടിയിരുന്നു. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് സൗബിന് ഷാഹിറിന്റെ പിതാവ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും തള്ളിക്കളഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പിൽ ഇ.ഡിയും അന്വേഷണം നടത്തുന്നുണ്ട്. ഇതിൽ പ്രാഥമിക റിപ്പോർട്ട് ഇതുവരെ സമർപ്പിച്ചിട്ടില്ല.




