Celebrity

ആദ്യം ആരാധകരടക്കം തള്ളിപ്പറഞ്ഞു, ഒരു ‘കത്ത്’ തലവര മാറ്റി; 175 ദിനം പ്രദർശിപ്പിച്ച് ചരിത്രമായ രജനി സിനിമ

ആർ വി ഉദയകുമാർ സംവിധാനം ചെയ്ത് രജനികാന്ത് നായകനായി 1993 ൽ പുറത്തിറങ്ങിയ ചിത്രമാണ് യജമാൻ. മീന, നെപ്പോളിയൻ എന്നിവരായിരുന്നു സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ. എവിഎം പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തുവന്ന സിനിമയ്ക്ക് ആദ്യ ദിനങ്ങളിൽ അത്ര നല്ല പ്രേക്ഷകപ്രതികരണം ആയിരുന്നില്ല ലഭിച്ചത്. ഒരു പക്കാ രജനികാന്ത് ആക്ഷൻ സിനിമ പ്രതീക്ഷിച്ചു വന്നവരെ സിനിമ നിരാശപ്പെടുത്തി. എന്നാൽ പിന്നീട് ഒരു കത്ത് ആയിരുന്നു സിനിമയുടെ തലവര മാറ്റിമറിച്ചത് എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?.

തുടക്കത്തിൽ തണുപ്പൻ പ്രതികരണമാണ് ലഭിച്ചതെങ്കിലും ചില പ്രേക്ഷകർക്ക് സിനിമ നന്നേ ബോധിച്ചു. അതിൽ ഒരാളായിരുന്നു തിലകവതി. ചിത്രം കണ്ട് ഇഷ്ടമായ തിലകവതി സിനിമയെക്കുറിച്ചുള്ള ഒരു റിവ്യൂ ഒരു കത്തിലൂടെ പങ്കുവെച്ചു. സിനിമയുടെ നിർമാതാവായ എവിഎം ശരവണൻ ഈ കത്ത് കാണാനിടയാകുകയും സിനിമയുടെ പ്രൊമോഷനായി ഇത് ഉപയോഗിക്കുകയും ചെയ്തു. അത് സിനിമയ്ക്ക് ഉണ്ടാക്കിയ മാറ്റം ചെറുതല്ലായിരുന്നു. തിലകവതിയുടെ സിനിമയെക്കുറിച്ചുള്ള സത്യസന്ധമായ വിവരണം വായിച്ച് കുടുംബപ്രേക്ഷകർ തിയേറ്ററിലേക്ക് ഒഴുകാൻ തുടങ്ങി. ആദ്യ ദിനങ്ങളിൽ ആളെക്കൂട്ടാതിരുന്ന ചിത്രം 175 ദിവസത്തോളമാണ് തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ചത്. രജനികാന്തിന്റെ കരിയറിലെ സുപ്രധാനമായ സിനിമകളിൽ ഒന്നായി അങ്ങനെ യജമാൻ മാറി.

അതേസമയം, ജയിലർ 2 ആണ് ഇനി പുറത്തിറങ്ങാനുള്ള രജനികാന്ത് ചിത്രം. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button