തന്റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും കാത്തിരിക്കുന്നവർ ഏറെയാണ്. ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമ ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്.
നോളന്റെ മറ്റൊരു മാസ്റ്റർപീസ് ആണ് ഒഡീസി എന്നും പതിവ് പോലെ ഗംഭീര വിഷ്വൽ ട്രീറ്റ് ആണ് സിനിമയെന്നുമാണ് അഭിപ്രായങ്ങൾ. സ്ലോ ആയി സഞ്ചരിക്കുന്ന സിനിമയാണെങ്കിലും കഥ പറച്ചിലും വിഷ്വലും കൊണ്ട് ചിത്രം പിടിച്ചിരുത്തുന്ന എന്നും ചിലർ കുറിക്കുന്നുണ്ട്.
മാറ്റ് ഡാമണിൻ്റെയും ആൻ ഹാത്ത്വേയുടെ പ്രകടനത്തിനും കയ്യടി നേടുന്നുണ്ട്. ഇന്ത്യയിൽ സിനിമയ്ക്ക് A സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കട്ടുകൾ ഒന്നും തന്നെ സിനിമയ്ക്ക് ലഭിച്ചിട്ടില്ല. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയിലാണ് ആരംഭിച്ചത്. ഇറ്റലി, മൊറോക്കോ, മാൾട്ട, ഗ്രീസ്, ഐസ്ലാൻഡ്, സ്കോട്ട്ലൻഡ്, വെസ്റ്റേൺ സഹാറ, ലോസ് ഏഞ്ചൽസ് തുടങ്ങി നിരവധി സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. റിലീസിന് ഒരു വർഷം മുമ്പേ തിരഞ്ഞെടുത്ത ചില തിയേറ്ററുകളിലേക്കുള്ള സിനിമയുടെ ടിക്കറ്റ് വില്പന ആരംഭിച്ചിരുന്നു.
ഗ്രീക്ക് മഹാകവി ഹോമറിന്റെ ഇതിഹാസ കാവ്യമായ ദി ഒഡീസിയെ അടിസ്ഥാനമാക്കിയാണ് നോളൻ ദി ഒഡീസി ഒരുക്കുന്നത്. യൂണിവേഴ്സൽ പിക്ചേഴ്സ് ആണ് സിനിമ നിർമിക്കുന്നത്. പൂർണ്ണമായും ഐമാക്സ് ഫിലിം ക്യാമറകൾ ഉപയോഗിച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. 24 പുസ്തകങ്ങളായി തിരിച്ചിരിക്കുന്ന മഹാകാവ്യമാണ് ഒഡീസി. ട്രോജൻ യുദ്ധത്തിന് ശേഷം ഗ്രീസിന്റെ നിര്‍ണ്ണായക വിജയം ഉറപ്പാക്കിയ ഇത്താക്കയിലെ രാജാവായ ഒഡീസിയസിന്റെ അപകടകരമായ മടക്കയാത്രയാണ് ഈ ഇതിഹാസത്തില്‍ പറയുന്നത്. നോളന്റെ എപ്പിക് ആക്ഷൻ ഫാന്റസിയിൽ നടൻ മാറ്റ് ഡാമൺ, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോൺ ബെർന്താൽ, സെൻഡായ, ലുപിറ്റ ന്യോങ്കോ, റോബർട്ട് പാറ്റിൻസൺ, ചാർലിസ് തെറോൺ, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്.




