റിലീസിന് മുന്‍പേ തന്നെ ട്രോളുകളില്‍ ഇടംപിടിച്ച ചിത്രമാണ് ‘പരം സുന്ദരി’. ചിത്രത്തിലെ നായികയുടെ ഭാഷയായിരുന്നു ട്രോളുകള്‍ക്ക് കാരണമായത്. സിനിമയിൽ ഒരു ആൾക്കൂട്ട സീനിൽ മാത്രം പ്രിയ വാര്യരും പ്രത്യക്ഷപ്പെട്ടിരുന്നു. ജൂനിയർ ആർട്ടിസ്റ്റ് എന്ന രീതിയിലായിരുന്നു പ്രിയ ഈ സിനിമയുടെ ഭാഗമായി അറിയപ്പെട്ടത്. എന്നാൽ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ ആയിരുന്നു തന്നെ വിളിച്ചതെന്നും ആദ്യ ദിവസത്തെ ഷൂട്ടിന് ശേഷം സിനിമ ഉപേഷിച്ചുവെന്നും തുറന്ന് പറയുകയാണ് പ്രിയ. തന്നോട് പറഞ്ഞ കഥ അല്ലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ എന്നും സിനിമയിൽ നിന്ന് പിന്മാറിയപ്പോൾ ഭീക്ഷണിപ്പെടുത്തിയെന്നും പ്രിയ പറഞ്ഞു. ക്യൂ സ്റ്റുഡിയോ സംഘടിപ്പിച്ച വിഷയം ഫ്യൂച്ചർ ആണെന്ന പരിപാടിയിലായിരുന്നു നടിയുടെ പ്രതികരണം.
പ്രത്യേകിച്ച് അങ്ങനെ വലിയ പ്രശ്നമൊന്നും തോന്നുന്നില്ല. പിന്നെ ഞാൻ അതിന് ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് പോയതല്ല. കാര്യം കഥ പറയാനാണെങ്കിൽ ഒത്തിരി പറയാനുണ്ട്. ഞാൻ ആ സിനിമയുടെ ഭാഗമായിരുന്നു.
എന്റെ അടുത്ത് പറഞ്ഞിരുന്ന എനിക്ക് തന്നിരുന്ന നറേഷൻ അല്ലെങ്കിൽ മൈ പാർട്ട് എന്നുള്ളത് ഫസ്റ്റ് ഡേ ഷൂട്ടിന് പോയപ്പോൾ അത് അങ്ങനെയൊന്നുമല്ല എന്നുള്ളത് ഞാൻ തിരിച്ചറിഞ്ഞു. ഫസ്റ്റ് ഡേ ഒറ്റ ദിവസമേ ഞാൻ ഷൂട്ടിന് പോയിട്ടുള്ളൂ. സെക്കൻഡ് ഡേ ഞാൻ പല കാരണങ്ങൾ പറഞ്ഞു കൊണ്ട് ബാക്ക് ഓഫ് ചെയ്തതാണ്. എന്നോട് അവർ വളരെ കൃത്യമായിട്ട് പറഞ്ഞിരുന്നു ഇയാളെ വെച്ച് ഷൂട്ട് ചെയ്ത ഭാഗങ്ങൾ പിന്മാറിയാലും ഉപയോഗിക്കും എന്ന്. ആ കഥാപാത്രത്തിന് സിനിമയിൽ സീനുകൾ ഉണ്ടായിരുന്നു, പക്ഷെ അത് എന്റെ അടുത്ത് ബ്രീഫ് ചെയ്ത പോലെ ആയിരുന്നില്ല.
ഫസ്റ്റ് ഡേ അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. കൂടുതൽ കമ്മ്യൂണിക്കേഷൻ ഞാൻ അവിടുന്ന് ആവശ്യപ്പെട്ടപ്പോൾ എനിക്ക് തന്നില്ല. അപ്പോൾ ഞാൻ അതിൽ നിന്ന് മാന്യമായി പിന്മാറി. പക്ഷെ അവർ ഒരു ഭീഷണി എന്ന രീതിയിൽ തന്നെയാണ് വിഷ്വലുകൾ ഉപയോഗിക്കും എന്ന് പറഞ്ഞത്. എന്തായാലും കുഴപ്പമില്ല എന്ന രീതിയിൽ ആയിരുന്നു ഞാൻ. അവർ പറഞ്ഞപോലെ അവർ അത് ഉപയോഗിച്ചു. പക്ഷെ ആ ഒരു സീനിന്റെ ആവശ്യം പോലുമില്ല അവിടെ. പക്ഷെ ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് പ്രിയ ഉണ്ട് എന്നുള്ളത് അവർ പ്രോപഗേറ്റ് ചെയ്തു. പക്ഷെ എനിക്ക് അതിൽ കുഴപ്പമില്ല, അവർ എനിക്ക് പബ്ലിസിറ്റി തന്നു അത്രയേയുള്ളൂ,’ പ്രിയാ വാര്യർ പറഞ്ഞു.




