1000 കോടിയെന്ന മായിക കളക്ഷൻ ബോളിവുഡിന് നേടിക്കൊടുത്ത രൺവീർ സിംഗ് ചിത്രം ദുരന്തർ നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്തപ്പോൾ, മുഴുവൻ ദൈർഘ്യത്തിൽ നിന്നും 9 മിനുട്ടോളം കട്ട് ചെയ്ത് കളഞ്ഞത് സംവിധായകൻ ആദിത്യ ധറിന്റെ അനുവാദമില്ലാതെയെന്ന് റിപ്പോർട്ട്. ഒടിടി റിലീസിനെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ ഒട്ടനേകം ചർച്ചകളും വിവാദങ്ങളും കത്തുമ്പോഴാണ് ഇക്കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 3 മണിക്കൂർ 34 മിനുട്ട് ഉണ്ടായിരുന്ന തിയറ്ററിക്കൽ പതിപ്പ് നെറ്റ്ഫ്ലിക്സിലെത്തിയപ്പോൾ 3 മണിക്കൂർ 25 മിനുട്ടാക്കി കട്ട് ചെയ്തിരുന്നു. 17 വർഷത്തിനിടയിൽ ഇറങ്ങിയ ഏറ്റവും ദൈർഘ്യമുള്ള ചിത്രമായിരുന്നു ദുരന്തർ. 1200 കോടി രൂപയോളം രൂപ വേൾഡ് വൈഡ് ആയി കളക്റ്റ് ചെയ്ത ചിത്രം ഇന്ത്യയ്ക്കുള്ളിൽ നിന്ന് മാത്രമായി 1000 കോടി കളക്റ്റ് ചെയ്തിരുന്നു.
തിയറ്ററിൽ പ്രേക്ഷകർ ശ്വാസമടക്കി പിടിച്ചിരുന്ന് കണ്ട അല്ല രംഗങ്ങളും സെൻസർ ചെയ്യുകയും, ചിത്രത്തിലെ ചില പ്രാധാന്യമുള്ള സംഭാഷണങ്ങൾ മ്യൂട്ട് ചെയ്തതും ഒടിടി റിലീസ് വിമർശനങ്ങൾ ഏറ്റു വാങ്ങാൻ കാരണമായി. കൂടാതെ ചിത്രത്തിന്റെ കളർ ടോൺ മാറ്റി അല്പം മങ്ങിയ രീതിയിൽ കളർ ഗ്രേഡ് ചെയ്തതും കല്ലുകടിയായിട്ടുണ്ട്. ചിത്രത്തിന്റെ മേക്കിങ്, അഭിനയം തുടങ്ങി വിവിധ മേഖലകൾക്ക് പ്രശംസകൾ ലഭിക്കുമ്പോഴും പ്രമേയത്തിൽ രാഷ്ട്രീയപരമായ പ്രശ്നങ്ങൾ ഉണ്ട് എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. ചിത്രം ഒരുപാട് ഇഷ്ട്ടമായി എന്നാൽ പ്രമേയത്തിലെ ചില കാര്യങ്ങളോട് വ്യക്തിപരമായി യോജിക്കാൻ ബുദ്ധിമുട്ടുണ്ട് എന്ന ഹൃതിക്ക് റോഷൻ അഭിപ്രായപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്.




