Celebrity

“റാം എന്ന ചിത്രത്തിൽ നിക്ഷേപിച്ചിരിക്കുന്നത് 80 കോടി ; നിന്ന് പോയപ്പോൾ മറ്റ് ചിത്രങ്ങൾ ഏറ്റെടുത്തു” ; ജീത്തു ജോസഫ്

ജീത്തു ജോസഫിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി നിർമ്മാണം പാതി വഴിയിൽ തടസ്സപ്പെട്ട് നിൽക്കുന്ന ‘റാം’ എന്ന ചിത്രത്തിനായി നിർമാതാക്കൾ 80 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് സംവിധായകൻ. ആക്ഷൻ ത്രില്ലർ സ്വഭാവത്തിൽ 2020ൽ നിർമ്മാണം ആരംഭിച്ച ചിത്രം ആദ്യം കോവിഡ് കാരണം തടസ്സപ്പെട്ടിരുന്നു. പിന്നീട് പുനരാരംഭിച്ചിരുന്നെങ്കിലും സ്ഥിരീകരിക്കാത്ത ചില കാരണങ്ങളാൽ വീണ്ടും ചിത്രത്തിന് മുന്നോട്ട് നീങ്ങാൻ ആയില്ല. പിന്നീട് തിയറ്ററുകൾ അടച്ചുപൂട്ടി കോവിഡ് ഭീതിയിൽ കേരളം നിൽക്കുമ്പോഴാണ് മലയാള സിനിമയെ പുത്തൻ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച ദൃശ്യം എന്ന ചിത്രത്തിന് ഒരു രണ്ടാം ഭാഗവുമായി ജിത്തു ജോസഫും, മോഹൻലാലും എത്തുന്നത്.

ഒടിടിയിൽ റിലീസ് ചെയ്ത ദൃശ്യം 2 രാജ്യമാകെ തരംഗമാകുകയും ആദ്യ ഭാഗം പോലെ തന്നെ പല ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. പിന്നീട് വീണ്ടും ഒടിടി റിലീസായെത്തിയ 12ത് മാൻ എന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ചിത്രത്തിലൂടെ ഇരുവരും ഒരുമിക്കുകയും ആ ചിത്രവും മികച്ച അഭിപ്രായം നേടുകയും ചെയ്തു. ഇതിനിടയിലെല്ലാം റാം പുനരാരംഭിക്കാൻ ചർച്ചകൾ നടന്നിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനിടയിൽ തുടർച്ചയായി പരാജയ ചിത്രങ്ങൾ മാത്രം ആരാധകർക്ക് സമ്മാനിച്ച മോഹൻലാൽ, ജീത്തു ജോസഫിലൂടെ ‘നേര്’ എന്ന സൂപ്പർഹിറ്റ് കോർട്ട് ഡ്രാമ ആരാധകർക്ക് സമ്മാനിച്ചു.

നിലവിൽ ദൃശ്യത്തിന്റെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം തൊടുപുഴയിലും മറ്റുമായി തകൃതിയായി നടക്കുകയാണ്. ദൃശ്യം 2 വിനും, 12ത് മാനും, നേരിനും മുൻപ് ഷൂട്ട് തുടങ്ങിയ റാം ദൃശ്യം 3 യുടെ ഷൂട്ട് അവസാനിക്കാറായിട്ടുമെന്താണ് എത്താത്തത് എന്ന രീതിയിൽ ആരാധകർ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നു. കഴിഞ്ഞ വർഷം നുണക്കുഴി ആണെങ്കിൽ ഈ വർഷം മിറാഷ്, വലതു വശത്തെ കള്ളൻ എന്നീ ജീത്തു ജോസഫ് ചിത്രങ്ങൾ റിലീസുണ്ട്, ഒപ്പം ദൃശ്യം 3 യുടെ ചിത്രീകരണവും നടക്കുന്നുണ്ട്. റാം നിന്നുപോയ സമയം തനിക്കായി കാത്തിരുന്ന നിർമ്മാതാക്കൾക്ക് വേണ്ടി ഉടൻ ഏറ്റെടുക്കേണ്ടി വന്നതാണ് മിറാഷ് അടക്കമുള്ള ചില ചിത്രങ്ങളെന്നാണ് നിലവിൽ ജീത്തു ജോസഫ് വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button