Celebrity

സത്യജിത് റേയ്ക്ക് ഓസ്‌കാര്‍ കിട്ടിയപ്പോള്‍ സങ്കടപ്പെട്ടു; ശാസ്ത്ര നൊബേല്‍ നേടാനായിരുന്നു എന്‍റെ ആഗ്രഹം: റസൂല്‍ പൂക്കുട്ടി

ഓസ്‌കാര്‍ നേടി രാജ്യത്തിന് അഭിമാനമായി മാറിയ വ്യക്തിയാണ് റസൂല്‍ പൂക്കുട്ടി. എന്നാല്‍ താന്‍ ആദ്യം ആഗ്രഹിച്ചത് ശാസ്ത്രത്തില്‍ നൊബേല്‍ നേടാനായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ശാസ്ത്രജ്ഞനാകാനായിരുന്നു റസൂല്‍ പൂക്കുട്ടി ആഗ്രഹിച്ചിരുന്നത്. ഫിസിക്‌സിനോടുള്ള താല്‍പര്യമാണ് അദ്ദേഹത്തെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചത്. ദ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു റസൂല്‍ പൂക്കുട്ടി. ”നിയമമോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടോ എന്റെ പ്ലാനിലുണ്ടായിരുന്നില്ല. ഞാന്‍ ആഗ്രഹിച്ചത് ഒരു ഊര്‍ജ്ജതന്ത്രജ്ഞന്‍ ആകാനായിരുന്നു. സൂപ്പര്‍ കണ്ടക്ടിവിറ്റിയില്‍ റിസര്‍ച്ച് ചെയ്യാമെന്നും അങ്ങനെ നൊബേല്‍ നേടാമെന്നുമാണ് വിചാരിച്ചിരുന്നത്. അതായിരുന്നു ഇഷ്ട വിഷയം. പക്ഷെ മനുഷ്യന്‍ ആഗ്രഹിക്കും ദൈവം തീരുമാനിക്കും എന്നല്ലേ. ഞാന്‍ നൊബേലിന് പകരം ഓസ്‌കാര്‍ നേടി. ഒരു നൊബേല്‍ കിട്ടിയിരുന്നേല്‍ നന്നായേനെ.” അദ്ദേഹം ചിരിച്ചു കൊണ്ട് പറയുന്നു.

”എനിക്ക് എംഎസ്സി ഫിസിക്‌സില്‍ അഡ്മിഷന്‍ കിട്ടിയില്ല. നിയമം പഠിച്ചു കൊണ്ടിരിക്കെയാണ് എഫ്ടിഐഐയില്‍ അഡ്മിഷന്റെ പരസ്യം കാണുന്നത്. സൗണ്ട് റെക്കോര്‍ഡിങ് ആന്റ് സൗണ്ട് എഞ്ചിനീയറിങ് കോഴ്‌സുണ്ടെന്ന് കണ്ടു. ബിഎസ്സി ഫിസിക്‌സ് ആയിരുന്നു യോഗ്യത. ഫിസിക്‌സ് പഠിക്കുന്നത് തുടരാമെന്ന ആഗ്രഹത്താല്‍ ഞാന്‍ അപേക്ഷ നല്‍കി. എന്‍ട്രന്‍സ് പാസായി. പക്ഷെ അഭിമുഖത്തില്‍ പരാജയപ്പെട്ടു. എനിക്ക് സിനിമയെക്കുറിച്ച് അറിവുണ്ടായിരുന്നില്ല”. പൂനെയില്‍ ചെലവിട്ട ഒരാഴ്ചയില്‍ ഞാന്‍ സിനിമയെ അറിഞ്ഞു. അടുത്ത വര്‍ഷം ലോ കോളേജിനൊപ്പം ആര്‍ട്ടും പഠിച്ചു. സിനിമകള്‍ കണ്ടു. കവിത പഠിച്ചു. ഒരു വര്‍ഷം ആത്മവിശ്വാസത്തോടെ എഫ്ടിഐഐയിലേക്ക് തിരിക ചെന്നു. അഡ്മിഷന്‍ കിട്ടുകയും ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

സത്യജിത് റേയ്ക്ക് ഓസ്‌കാറില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സങ്കടപ്പെട്ട ഏകയാള്‍ ഞാനാകും. എന്റെ അവസരമാണ് അദ്ദേഹം തട്ടിയെടുത്തത്. പിന്നെ കരുതി പഠിച്ചിറങ്ങിയ ശേഷം സിനിമ ചെയ്യാം ആ സിനിമയിലൂടെ ഓസ്‌കാര്‍ നേടാം എന്ന്. ശബ്ദത്തിന് ഓസ്‌കാര്‍ നേടാന്‍ സാധിക്കുമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button