Kannada

‘വയലന്‍സിനപ്പുറം ഒരു മനോഹരമായ അമ്മ-മകന്‍ ബന്ധത്തിന്റെ കഥയാണ് ‘ദ പാരഡൈസ്’; നാനിചിത്രം സെപ്റ്റംബര്‍ 24ന് ആഗോള റിലീസ്

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസ്’ സെപ്റ്റംബര്‍ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിച്ച അണിയറപ്രവര്‍ത്തകര്‍, നിശ്ചയിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിനായി ടീം 24 മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് വ്യക്തമാക്കി. രണ്ട് തവണ റിലീസ് തീയതി മാറ്റിവെക്കേണ്ടി വന്ന സാഹചര്യത്തില്‍ ഇനിയൊരു കാലതാമസം ഉണ്ടാകില്ലെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ടീസര്‍ കണ്ട പലരും ചിത്രം അങ്ങേയറ്റം വയലന്‍സ് നിറഞ്ഞതായിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും, യഥാര്‍ത്ഥത്തില്‍ ‘ദ പാരഡൈസ്’ മനോഹരമായ ഒരു അമ്മ-മകന്‍ ബന്ധത്തിന്റെ കഥയാണെന്നും നാനി വ്യക്തമാക്കി. വയലന്‍സിനേക്കാള്‍ അതിന് പിന്നിലെ വികാരമാണ് പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുകയെന്നും നാനി പറഞ്ഞു.

‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ദ പാരഡൈസ്’. ‘ദസറ’യുടെ നിര്‍മ്മാതാവായ സുധാകര്‍ ചെറുകുറി തന്നെയാണ് എസ്എല്‍വി സിനിമാസ് ബാനറില്‍ ഈ ചിത്രവും നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ‘ദ പാരഡൈസ്’ സെപ്റ്റംബര്‍ 24ന് തന്നെ തിയേറ്ററുകളിലെത്തുമെന്നും നിര്‍മ്മാതാവ് സുധാകര്‍ ചെറുകുറി വ്യക്തമാക്കി. ചിത്രത്തിന്റെ ഇതുവരെയുള്ള അപ്ഡേറ്റുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തില്‍ ടീം ഏറെ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു. ‘ദ പാരഡൈസ്’ ഒരു വിപ്ലവാത്മകമായ വൈകാരിക ചിത്രമാണെന്ന് സംവിധായകന്‍ ശ്രീകാന്ത് ഒഡേല പറഞ്ഞു. അമ്മയും മകനും തമ്മിലുള്ള ബന്ധത്തിനൊപ്പം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയും ചിത്രം പറയുന്നു. സ്വന്തം രാജ്യത്തിനായി പോരാടിയവര്‍ക്ക് അതേ രാജ്യത്ത് തങ്ങള്‍ക്ക് ഇടമില്ലെന്ന് തിരിച്ചറിയേണ്ടിവരുന്നതും, പിന്നീട് തിരിച്ചുപോരാടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയമെന്നും അദ്ദേഹം വ്യക്തമാക്കി. കാലോജിയുടെ ‘നമ്മുടെ ജനനവും മരണവും നമ്മുടേതാണ്, എന്നാല്‍ നമ്മുടെ ജീവിതം മുഴുവന്‍ രാജ്യത്തിന്റേതാണ്’ എന്ന വരിയും അദ്ദേഹം പരാമര്‍ശിച്ചു.

‘ദ പാരഡൈസ്’ന് ട്രെയിലര്‍ ഉണ്ടാകില്ലെന്നും ശ്രീകാന്ത് ഒഡേല വ്യക്തമാക്കി. ചിത്രം ട്രെയിലറിലൂടെ കൂടുതല്‍ വെളിപ്പെടുത്താതെ നേരിട്ട് തിയേറ്ററില്‍ അനുഭവിക്കുന്നതാണ് ഉചിതമെന്ന നിലപാടിലാണ് അണിയറപ്രവര്‍ത്തകര്‍. സമയപരിമിതി കൂടി പരിഗണിച്ചാണ് ട്രെയിലര്‍ പുറത്തിറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് നാനിയും പറഞ്ഞു. 2 മണിക്കൂര്‍ 49 മിനിറ്റാണ് ചിത്രത്തിന്റെ ഫൈനല്‍ കട്ട്. ‘ദ പാരഡൈസ്’ ആദ്യം പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുത്ത് പൂര്‍ത്തിയാക്കിയ ചിത്രമാണെന്നും നാനി പറഞ്ഞു. ചിത്രത്തിലൂടെ പറയാന്‍ ആഗ്രഹിച്ച കാര്യങ്ങളെല്ലാം കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും സമയനിയന്ത്രണത്തില്‍ അല്‍പ്പം വീഴ്ച സംഭവിച്ചതായും അദ്ദേഹം വ്യക്തമാക്കി. ‘ദസറ’യിലും ‘ദ പാരഡൈസി’ലും തെലങ്കാന പശ്ചാത്തലം ആധികാരികമായി അവതരിപ്പിക്കുക എന്നത് വലിയ വെല്ലുവിളിയായിരുന്നുവെന്നും നാനി പറഞ്ഞു. സങ്കീര്‍ണമായ ആക്ഷന്‍ രംഗങ്ങള്‍ നീണ്ട ജടകളുമായി ചിത്രീകരിച്ചത് ഏറെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും, ആക്ഷന്‍ രംഗങ്ങള്‍ക്കിടെ നാനി, സാംപൂ എന്നിവരുള്‍പ്പെടെ സംഘത്തിലെ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം വ്യക്തമാക്കി. എല്ലാവരും തങ്ങളുടെ പരമാവധി നല്‍കിയിട്ടുണ്ടെന്നും ചിത്രത്തില്‍ തങ്ങളുടെ കഷ്ടപ്പാടുകള്‍ കാണാനാകുമെന്നും നാനി പറഞ്ഞു.

ചിത്രത്തിലെ സംഗീതത്തെക്കുറിച്ചും നാനി വാചാലനായി. ഓരോ ഗാനത്തിനും ആവശ്യമായ ശബ്ദവും ഗായകനെയും കൃത്യമായി തിരിച്ചറിയാനുള്ള കഴിവ് ശ്രീകാന്തിനുണ്ടെന്നും, അദ്ദേഹം റെക്കോര്‍ഡ് ചെയ്യുന്ന ശബ്ദങ്ങള്‍ അനിരുദ്ധ് രവിചന്ദറിന് അയച്ചുകൊടുക്കാറുണ്ടെന്നും നാനി പറഞ്ഞു. തിയേറ്ററില്‍ ഗാനങ്ങള്‍ എത്തുമ്പോള്‍ അവ എങ്ങനെയായിരിക്കും എന്നത് തനിക്കുപോലും സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാനിയും അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ‘ജേഴ്‌സി’, ‘ഗാങ് ലീഡര്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് നേരത്തെ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.

നാനി അവതരിപ്പിക്കുന്ന ജദാല്‍ എന്ന കഥാപാത്രത്തെ താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസര്‍ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍, മാസ്സ് ഡയലോഗുകള്‍, ബ്രഹ്‌മാണ്ഡ ദൃശ്യങ്ങള്‍ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ വയലന്‍സിനും ആക്ഷനും നല്‍കുന്ന പ്രാധാന്യവും ടീസര്‍ സൂചിപ്പിച്ചിരുന്നു. ബോളിവുഡ് താരം രാഘവ് ജൂയല്‍ ആണ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ഗ്ലിമ്പ്‌സ് വീഡിയോയും ഏറെ ശ്രദ്ധ നേടിയിരുന്നു. നാനി, രാഘവ് ജൂയല്‍ എന്നിവര്‍ക്ക് പുറമെ സമ്പൂര്‍ണേഷ് ബാബു, മോഹന്‍ ബാബു, സോണാലി കുല്‍ക്കര്‍ണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിനെത്തുക.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല നിര്‍മ്മാതാവ്: സുധാകര്‍ ചെറുകുറി ബാനര്‍: എസ്എല്‍വി സിനിമാസ് ഛായാഗ്രഹണം: സി എച്ച് സായ് സംഗീതം: അനിരുദ്ധ് രവിചന്ദര്‍ എഡിറ്റിംഗ്: നവീന്‍ നൂലി പ്രൊഡക്ഷന്‍ ഡിസൈന്‍: അവിനാഷ് കൊല്ല ഓഡിയോ: സരിഗമ മ്യൂസിക് മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ പിആര്‍ഒ: ശബരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button