കെ.ജി.എഫ് 2-ന്റെ വൻ വിജയത്തിന് ശേഷം നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ തിയേറ്ററിലെത്തിയ യഷ് ചിത്രം ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്സ്’ ബോക്സ് ഓഫീസിൽ വൻ തിരിച്ചടിയെ നേരിടുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം 500 കോടി രൂപയിലേറെ നിർമാണച്ചെലവിലാണ് ഒരുങ്ങിയത്. എന്നാൽ റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിടുമ്പോൾ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽനിന്ന് 340 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായതെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റ് രമേശ് ബാല വ്യക്തമാക്കുന്നത്. ചിത്രത്തിന് 300 കോടി മുതൽ 350 കോടി വരെ നഷ്ടം സംഭവിച്ചേക്കാമെന്നും ബജറ്റിന്റെ 60 ശതമാനത്തോളം തിരിച്ചുപിടിക്കാൻ പോലും സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആഗോളതലത്തിൽ ആദ്യദിനം 140 കോടി രൂപയും ഇന്ത്യയിൽ നിന്ന് മാത്രം 101 കോടിയുടെ നെറ്റ് കളക്ഷനും നേടി ഗംഭീര തുടക്കമാണ് ചിത്രം നേടിയത്. എന്നാൽ ഈ മുൻതൂക്കം നിലനിർത്താൻ ചിത്രത്തിനായില്ല. രണ്ടാം ദിനം മുതൽ കളക്ഷനിൽ കനത്ത ഇടിവാണ് രേഖപ്പെടുത്തിയത്. ഒന്നാം തിങ്കളാഴ്ചയോടെ പ്രതിദിന വരുമാനം 10 കോടിക്ക് താഴെയെത്തുകയും, 16-ാം ദിവസം എത്തിയപ്പോഴേക്കും ഇന്ത്യയിലെ കളക്ഷൻ വെറും 40 ലക്ഷമായി ചുരുങ്ങുകയും ചെയ്തു. പ്രഭാസിന്റെ ‘ആദിപുരുഷ്’, റാം ചരണിന്റെ ‘ഗെയിം ചേഞ്ചർ’ തുടങ്ങിയ വൻകിട ചിത്രങ്ങളുടെ പരാജയത്തേക്കാൾ വലിയ തകർച്ചയാണ് ടോക്സിക് നേരിടുന്നതെന്നാണ് വിലയിരുത്തൽ.
റിലീസിന് മുൻപ് ഒ.ടി.ടി അവകാശം വിൽക്കാതിരുന്ന നിർമാതാക്കളുടെ തീരുമാനവും വലിയ തിരിച്ചടിയായി. തിയേറ്ററുകളിൽ ചിത്രം ബ്ലോക്ക്ബസ്റ്റർ വിജയം നേടുമെന്ന പ്രതീക്ഷയിൽ 200 കോടി രൂപവരെ ഒ.ടി.ടി റൈറ്റ്സിനായി അണിയറപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ ചിത്രത്തിന്റെ ബോക്സ് ഓഫീസ് പരാജയത്തെ തുടർന്ന് നിലവിൽ 30 കോടി രൂപ മാത്രമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വാഗ്ദാനം ചെയ്യുന്നതെന്നാണ് വിവരം. നയൻതാര, കിയാര അദ്വാനി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഒരേസമയം തിയേറ്ററുകളിലെ മറ്റ് റിലീസുകളും പ്രതികൂലമായി ബാധിച്ചു.




