മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ, തമിഴ് സിനിമാ ലോകത്തെ വിസ്മയിപ്പിച്ച് വിജയ്‌യുടെ അവസാന ചിത്രമായ ‘ജന നായകൻ’ റിലീസിനൊരുങ്ങുന്നു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സിബിഎഫ്‌സി) നിന്ന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ ചിത്രം ജൂലൈ 24-ന് തിയേറ്ററുകളിൽ എത്തുമെന്ന് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നടൻ എന്ന നിലയിൽ വിജയ്‌യുടെ അവസാന ചിത്രമായിരിക്കുമിത് എന്ന റിപ്പോർട്ടുകൾ ആരാധകരിൽ വലിയ വികാരമാണ് ഉയർത്തുന്നത്.
ഏഴ് മാസത്തെ നീണ്ട സർട്ടിഫിക്കേഷൻ പ്രക്രിയയ്ക്കൊടുവിലാണ് ചിത്രം ക്ലിയറൻസ് നേടിയത്. തമിഴക വെട്രി കഴകം (ടിവികെ) പരാമർശങ്ങൾ, ദേശീയ പതാകയുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ, ചില സംഭാഷണങ്ങൾ, ആക്ഷൻ രംഗങ്ങൾ, മതപരമായ പരാമർശങ്ങൾ എന്നിവ ഉൾപ്പെടെ 12 മാറ്റങ്ങളാണ് ബോർഡ് ചിത്രത്തിൽ നിർദ്ദേശിച്ചത്. ഇവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടാണ് നിർമ്മാതാക്കൾ ചിത്രം പ്രേക്ഷകർക്കായി തയ്യാറാക്കുന്നത്.
റിലീസിന് മുൻപേ തന്നെ ചിത്രം വിദേശ വിപണികളിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു. യുകെയിൽ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതോടെ മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ടിക്കറ്റുകളാണ് വിറ്റുതീർന്നത്. “ഇതൊരു സാധാരണ സിനിമയല്ല, ഞങ്ങൾക്ക് എല്ലാം നൽകിയ മനുഷ്യനുള്ള വിടവാങ്ങലാണ്” എന്ന വിതരണക്കാരുടെ കുറിപ്പ് ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ്. തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ യാത്രയയപ്പ് പരിപാടിയായി ഇതിനെ മാറ്റാനാണ് ആരാധകരുടെ തീരുമാനം.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, നരേൻ, പ്രിയാമണി തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും സത്യൻ സൂര്യന്റെ ഛായാഗ്രഹണവും ചിത്രത്തെ സാങ്കേതികമായി ഏറെ കരുത്തുറ്റതാക്കുന്നു. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രം വിജയ്‌യുടെ കരിയറിലെ ഏറ്റവും വൈകാരികമായ സിനിമയാകുമെന്ന് ഉറപ്പാണ്. സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ‘അവസാന ചിത്രം’ ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകൾ കുറിക്കുമെന്ന കാര്യത്തിൽ സംശയമില്ല.




