സൂര്യയെ നായകനാക്കി ആര്‍ ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് സിനിമ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്.സൂര്യയുടെ വമ്പൻ കംബാക്ക് ആണ് കറുപ്പ് എന്നാണ് അഭിപ്രായങ്ങൾ. എല്ലായിടത്തും നിറഞ്ഞ സദസിലാണ് സിനിമ പ്രദർശിപ്പിക്കുന്നത്. കറുപ്പ് വിജയിക്ക് വേണ്ടി തയ്യാറാക്കിയ സിനിമ ആയിരുന്നുവെന്ന് നേരത്തെ തന്നെ ആർ ജെ ബാലാജി പറഞ്ഞിരുന്നു. ഇപ്പോഴിതാ സിനിമയിൽ നിന്ന് വിജയ് പിന്മാറാനുള്ള കാരണം പറയുകയാണ് സംവിധായകൻ. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.’ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാകേണ്ടിയിരുന്നതാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രവേശനവും ഏതായിരിക്കണം അവസാന പ്രൊജക്ട് എന്നുമെല്ലാം ചർച്ചയായി. തനിക്ക് അനുയോജ്യമായ എന്തെങ്കിലും ഉണ്ടോ എന്ന് അദ്ദേഹം ചോദിച്ചതിനെത്തുടർന്ന് ഞാൻ രണ്ട് കഥകൾ അദ്ദേഹത്തോട് പറഞ്ഞു.
എന്റെ ജോലിയോടും സർഗ്ഗാത്മകതയോടും കാണിക്കുന്ന വലിയൊരു ആദരവായിട്ടാണ് ഞാൻ അതിനെ കണക്കാക്കിയത്. ഞങ്ങള്‍ രണ്ടോ മൂന്നോ മീറ്റിങ് നടത്തിയിരുന്നു. കുറച്ച് കാലമെടുത്തു. അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്നും അതിനാല്‍ അവസാന സിനിമ ഏതാകണമെന്നൊക്കെ ചര്‍ച്ച വന്നു. അദ്ദേഹത്തിന്റെ മുമ്പില്‍ മറ്റൊരു ഓപ്ഷനായി ഉണ്ടായിരുന്നത് എച്ച് വിനോദ് ആയിരുന്നു. ഒരാഴ്ച കഴിഞ്ഞ് തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു. പിന്നീട് വിളിക്കുകയും എന്തുകൊണ്ടാണ് പിന്മാറുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തു. വിജയ് എടുത്ത തീരുമാനം തന്നെ നിരാശപ്പെടുത്തിയെങ്കിലും അദ്ദേഹം പറഞ്ഞ കാരണങ്ങള്‍ വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് താൻ അദ്ദേഹത്തോട് പറഞ്ഞത്.
പിന്നീടാണ് കറുപ്പിന്റെ നിര്‍മാതാക്കളായ ഡ്രീം വാര്യര്‍ പിക്‌ചേഴ്‌സ് ഇതേ കഥ സൂര്യയോട് പറയാന്‍ ആവശ്യപ്പെടുന്നത്. വിജയ് ചെയ്തില്ലെങ്കിലും അദ്ദേഹം കഥ കേള്‍ക്കാന്‍ തയ്യാറായതെന്നതിനാലാണ് ഞാന്‍ അദ്ദേഹത്തിന് തുടക്കത്തില്‍ നന്ദി പറഞ്ഞത്. കഥ കേട്ട ശേഷം അദ്ദേഹം ചില ചോദ്യങ്ങള്‍ ചോദിച്ചു. അത് തിരക്കഥ മെച്ചപ്പെടുത്താന്‍ എന്നെ സഹായിച്ചിട്ടുണ്ട്. ആ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് കറുപ്പിന്റെ അന്തിമ തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തിൽനിന്ന് പിന്മാറാനുള്ള വിജയ്‍യുടെ തീരുമാനം ന്യായീകരിക്കാവുന്നതാണെന്ന് ബാലാജി പറഞ്ഞു.




