മോഹൻലാൽ-അൻവർ റഷീദ് ടീമിന്റെ സൂപ്പർഹിറ്റ് ചിത്രം ഛോട്ടാ മുംബൈ പുത്തൻ സാങ്കേതിക വിദ്യയുടെ അകമ്പടിയോടെ റീ റിലീസിന് ഒരുങ്ങുകയാണ്. ജൂൺ 6 നാണ് ചിത്രം ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുന്നത്. വമ്പൻ ആഘോഷങ്ങളാണ് സിനിമയുടെ റീ റിലീസുമായി ബന്ധപ്പെട്ടു ആരാധകർ പ്ലാൻ ചെയ്യുന്നത്. സിനിമ ആരാധകർ പ്രതീക്ഷിച്ച പോലെ തിയേറ്റർ അനുഭവം സമ്മാനിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ. ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചാണ് നടന്റെ പ്രതികരണം.
‘വർഷങ്ങൾക്ക് മുൻപ് ഞാനും, മണിയൻപിള്ള രാജുവും, അന്‍വര്‍ റഷീദും ഒന്നിച്ച് ഒരു ആക്ഷൻ കോമഡി സിനിമ ചെയ്തിരുന്നു. അതാണ് ഛോട്ടാ മുംബൈ. സിനിമ റീ റിലീസ് ചെയ്യണമെന്ന ആവശ്യം ഏറെ കാലമായി ആരാധകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുണ്ടായിരുന്നു. ഇപ്പോൾ പരിഹാരം ആയിരിക്കുകയാണ്. 18 വർഷങ്ങൾക്ക് ശേഷം ഛോട്ടാ മുംബൈ പുതിയ ഭാവത്തിലും രൂപത്തിലും നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. നിങ്ങൾ പ്രതീക്ഷിച്ച പോലെ തിയേറ്റർ അനുഭവം സിനിമ നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. നമുക്ക് എല്ലാവർക്കും ചേർന്ന് കാണാം ഛോട്ടാ മുംബൈ,’ മോഹൻലാൽ പറഞ്ഞു.
നേരത്തെ മോഹൻലാലിന്റെ പിറന്നാൾ ദിനമായ മെയ് 21 നായിരുന്നു ഛോട്ടാ മുംബൈയുടെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മോഹൻലാൽ ചിത്രമായ തുടരും തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന സാഹചര്യത്തിലാണ് ഛോട്ടാ മുംബൈയുടെ റീ റിലീസ് നീട്ടിയത്. ഛോട്ടാ മുംബൈയിലെ സീനുകള്‍ക്കും തമാശകള്‍ക്കും പാട്ടുകള്‍ക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. കൊച്ചിക്കാരെയും പാപ്പാഞ്ഞിയെയും ആഘോഷിച്ച ചിത്രത്തിന് തിരക്കഥ രചിച്ചത് ബെന്നി പി നായരമ്പലം ആയിരുന്നു. രാഹുല്‍ രാജായിരുന്നു സംഗീതസംവിധാനം.
മോഹന്‍ലാലിന്‍റെ വാസ്കോയ്ക്ക് മാത്രമല്ല, ചിത്രത്തിലെ ഒട്ടുമിക്ക കഥാപാത്രങ്ങള്‍ക്കും പ്രേക്ഷക മനസില്‍ ഇന്നും വലിയ സ്ഥാനമുണ്ട്. സിദ്ദിഖിന്റെ മുള്ളന്‍ ചന്ദ്രപ്പനും, ജഗതിയുടെ പടക്കം ബഷീറും, കലാഭവന്‍ മണിയുടെ വില്ലന്‍ വേഷവും ബിജുക്കുട്ടന്റെ സുശീലനും രാജന്‍ പി ദേവന്റെ പാമ്പ് ചാക്കോച്ചനും ഭാവനയുടെ ലതയും തുടങ്ങി ഇന്നും സിനിമയിലെ ആഘോഷിക്കപ്പെടുന്ന കഥാപാത്രങ്ങളുടെ നിര വലുതാണ്.സമീപകാലത്തായി റീറിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രങ്ങളെല്ലാം ഗംഭീര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും നേടിയത്. സ്ഫടികം, മണിച്ചിത്രത്താഴ്, ദേവദൂതന്‍ എന്നീ ചിത്രങ്ങള്‍ കോടിക്കിലുക്കവുമായാണ് തിയേറ്ററുകള്‍ വിട്ടത്. ഛോട്ടാ മുംബൈയും റെക്കോര്‍ഡ് കാഴ്ചക്കാരെ നേടുമെന്നാണ് ആരാധക പ്രതീക്ഷ.