ലോകമാകെ വൻ ആരാധകരുള്ള സംഗീത ബാന്‍റായ ബി.ടി.എസ് നീണ്ട നാലു വർഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്. മാർച്ച് 20ന് ‘അരിരാങ്’ എന്ന ആൽബം പുറത്തിറക്കും. നെറ്റ്ഫ്ലിക്സാണ് ആൽബം ലോകമെമ്പാടും സംപ്രേക്ഷണം ചെയ്യുക. ബി.ടി.എസ് ദി കംബാക്ക് ലൈവിന്‍റെ ആദ്യ ടീസർ പുറത്തിറക്കിയിരിക്കുകയാണ് ഇപ്പോൾ നെറ്റ്ഫ്ലിക്സ്. ഇന്ത്യയിലെ ബി.ടി.എസ് ആർമി അംഗങ്ങൾക്ക് പക്ഷേ മാർച്ച് 21ന് വൈകുന്നേരം 4.30ന് ശേഷം മാത്രമേ ബി.ടി.എസ് ദി കംബാക്കിന്‍റെ തൽസമയ സംപ്രേക്ഷണം കാണാൻ കഴിയൂ.
കൊറിയയിൽ നിന്ന് ആഗോളതലത്തിൽ സംപ്രേക്ഷണം ചെയ്യുന്ന നെറ്റ്ഫ്ലിക്സിന്റെ ആദ്യത്തെ പരിപാടിയായിരിക്കും ഈ ഇവന്‍റ്. അരിരാങിന്‍റെ ഔദ്യോഗിക സംപ്രേക്ഷണത്തിനു ശേഷം നെറ്റ്ഫ്ലിക്സ് ബി.ടി.എസ് ദി റിട്ടേൺ എന്ന ഫീച്ചർ ഡോക്യുമെന്‍ററിയും പ്രദർശിപ്പിക്കും. ആൽബം പുറത്തിറങ്ങിയതിനുശേഷം, BTS അരിരാങ് വേൾഡ് ടൂർ ആരംഭിക്കും. ഇതിൽ ഏഷ്യ, വടക്കേ അമേരിക്ക, ലാറ്റിൻ അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ 34 പ്രദേശങ്ങളും 82 ഷോകളും ഉൾപ്പെടും. ദക്ഷിണ കൊറിയയുടെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ബി.ടി.എസ് അംഗങ്ങൾ 4 വർഷത്തെ ഇടവേള എടുത്തത്. 18-28 വയസ്സ് പ്രായമുള്ള എല്ലാ ആരോഗ്യമുള്ള പുരുഷന്മാരും സൈനിക സേവനം അനുഷ്ഠിക്കണമെന്ന് ദക്ഷിണ കൊറിയയിൽ നിയമമുണ്ട്.
സൈനിക സേവനം പൂർത്തിയാക്കിയതിന് ശേഷമുള്ള സംഘത്തിന്‍റെ ആദ്യ ആൽബമാണിത്. ആർ.എം, ജിൻ, സുഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്കൂക്ക് എന്നീ ഏഴ് അംഗങ്ങളും നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി. ഇവരുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബമാണ് മാർച്ചിൽ പുറത്തിറങ്ങുന്നത്. ഇതോടെ പോപ് സംഗീതലോകത്ത് പുതു അധ്യായം സൃഷ്ടിക്കുകയാണ് ബി.ടി.എസ്. ഈ പ്രോജക്റ്റ് വളരെ വ്യക്തിപരമാണെന്നും ആരാധകരെ മനസ്സിൽ കണ്ടുകൊണ്ടാണ് സൃഷ്ടിച്ചതെന്നും ബി.ടി.എസ് അറിയിച്ചു. ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള ദക്ഷിണ കൊറിയൻ ബോയ് ബാൻഡാണ് ബി.ടി.എസ്. ‘ബാംഗ്താൻ സോണ്യോന്ദാൻ’ എന്നതിന്റെ ചുരുക്കരൂപമാണിത്. 2013-ൽ ബിഗ് ഹിറ്റ് എന്റർടൈൻമെന്റിന് കീഴിലാണ് ഈ സംഘം അരങ്ങേറ്റം കുറിച്ചത്.




