മംഗലശ്ശേരി നീലകണ്ഠനായും, മകൻ കാർത്തികേയനായും മോഹൻലാൽ നിറഞ്ഞാടിയ ചിത്രമാണ് രാവണപ്രഭു. ചിത്രം കഴിഞ്ഞ ഒക്ടോബറിൽ റീ റീലീസ് ചെയ്തപ്പോൾ മലയാളികൾ ആഘോഷമാക്കിയതാണ്. 5 കോടിക്കടുത്തതാണ് ചിത്രം അന്ന് തിയേറ്ററിൽ നിന്ന് നേടിയത്. ഇപ്പോഴിതാ വീണ്ടും ചിത്രം റീ റീലിസ് ചെയ്യാൻ ഒരുങ്ങുകയാണ്. പ്രേക്ഷകരുടെ അഭ്യർത്ഥന മാനിച്ച് മാർച്ച് 6 ന് സിനിമ വീണ്ടും തിയേറ്ററിൽ എത്തും. നിലവിൽ തിയേറ്ററുകളിൽ പുത്തൻ റിലീസുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് രാവണപ്രഭുവിനായി ആരാധകർ മുറവിളി കൂട്ടുന്നത്.
സിനിമയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. എർണാകുളം കവിത തിയേറ്ററിൽ വൈകിട്ട് 6 മാണിക്കും 9 മണിക്കുമാണ് സിനിമയുടെ ഷോ ടൈം. ആദ്യ റീ റീലീസ് സമയത്ത് സിനിമ തിയേറ്ററിൽ കാണാൻ കഴിയാത്തവർക്ക് ഉള്ള സുവർണ അവസാനമാണ് രണ്ടാമതുള്ള ഈ റീ റീലീസ്. രാവണപ്രഭു വീണ്ടും തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷൻ ആയിരുന്നു രാവണപ്രഭുവിന്റേത്. 5.40 കോടി നേടിയ ദേവദൂതൻ ആണ് റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ മോഹൻലാൽ സിനിമ.
രണ്ടാം വരവിൽ ഗംഭീര അഭിപ്രായമാണ് സിനിമ നേടിയത്. മികച്ച വരവേൽപ്പ് ലഭിച്ച സിനിമ ആദ്യ ദിനം നേടിയത് 50 ലക്ഷമായിരുന്നു. 5.4 കോടിയാണ് ആഗോളതലത്തിൽ സിനിമയുടെ ഫൈനൽ കളക്ഷൻ. ശബ്ദ മിശ്രണത്തിൽ തികവ് വരുത്തിയും സിനിമയിലെ ചില ഭാഗങ്ങൾ വെട്ടി 34 മിനിറ്റായി ചുരുക്കിയുമൊക്കെ മാറ്റങ്ങൾ വരുത്തി പുതിയ സിനിമ പോലെതന്നെയാണ് ചിത്രം പുറത്തിറങ്ങിയത്. ഫാസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മണിച്ചിത്രത്താഴ് 2024 ആഗസ്റ്റ് 17 നാണ് റീ റിലീസ് ചെയ്തത്. ആദ്യ ദിനം 50 ലക്ഷം സ്വന്തമാക്കിയ സിനിമയുടെ ഫൈനൽ റീ റിലീസ് കളക്ഷൻ 4.71 കോടിയാണ്.
അതേസമയം, ഛോട്ടാ മുംബൈയാകട്ടെ ആദ്യ ദിനം മുതൽ വമ്പൻ കളക്ഷൻ ആണ് നേടിയത്. ആദ്യ ദിവസം 40 ലക്ഷത്തോളമാണ് ഛോട്ടാ മുംബൈ നേടിയത്. 3.78 കോടിയാണ് സിനിമയുടെ ഫൈനൽ നേട്ടം. ഈ കളക്ഷനുകളെയാണ് രാവണപ്രഭുവിന് മറികടക്കേണ്ടത്. വീണ്ടും റീ റിലീസില്‍ ചിത്രം നേടുന്ന ഓപ്പണിങ് എത്രയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചത്.




