ഇന്ത്യൻ ഇതിഹാസം രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരമാണ് ഇന്ത്യന്‍ സിനിമ ലോകത്തെ ഏറെ നാളായുള്ള ഒരു പ്രധാന ചര്‍ച്ചാവിഷയം. വമ്പൻ താരനിരയും ബഡ്‌ജറ്റുമായി ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായിട്ടാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിലെ ലുക്ക് എന്ന പേരിൽ രാമനായി വേഷമിട്ട രൺബീറിന്റെയും സീതയായി നിൽക്കുന്ന സായ് പല്ലവിയുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ട്രോളുകൾ ആയിരുന്നു സായ് പല്ലവിക്ക് നേരെ ഉയർന്നത്.
സീതയായി സായി പല്ലവി യോജിക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശം. രൺബീർ രാമനായി അനുയോജ്യനാണെന്നും സായി പല്ലവി തെറ്റായിപ്പോെയന്നും വിമർശകർ കുറിച്ചു. ‘സായി മോശമാണെന്നല്ല ഉദേശിച്ചത്, ഈ റോളിന് ഒട്ടും യോജിച്ചതാണെന്ന് തോന്നിയില്ല. പകരം മൃണാൾ ടാക്കൂറോ യാമി ഗൗതമോ ആയിരുന്നേൽ മികച്ച കാസ്റ്റിങ് ആയേനെ’, എന്നിങ്ങനെയാണ് വിമർശനങ്ങൾ. എന്നാൽ ഈ ചിത്രങ്ങൾ എഐ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് ചില ആരാധകർ. 2015-16 വരെ സ്റ്റാർ പ്ലസിൽ സംപ്രേഷണം ചെയ്തിരുന്ന സിയ കേ രാം എന്ന സീരിയലിലേതാണിത്. ഇതാണ് എഐ ഉപയോഗിച്ച് രാമായണ സിനിമയിലേക്ക് ആക്കി മാറ്റിയിരിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള ഒഫീഷ്യൽ ചിത്രങ്ങൾ ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്.
ചിത്രത്തിന് സംഗീതം നല്‍കുന്നത് എ ആര്‍ റഹ്‌മാനും ഹാന്‍സ് സിമ്മറുമാണ്. ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ചേർന്നുള്ള ബജറ്റ് 4000 കോടിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ നമിത് മൽഹോത്ര. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. ഹാൻസ് സിമ്മറും എ ആർ റഹ്മാനും ഒന്നിച്ച് എത്തുന്നു എന്നതാണ് ടീസറിന് പിന്നാലെ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. രാമ രാവണയുദ്ധം തന്നെയാണ് സിനിമയുടെ പ്രമേയം. അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂർപണഖയുമായി അഭിനയിക്കും. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.




