നടൻ അല്ലു അർജുനെക്കുറിച്ച് ബ്രാൻഡ് മാനേജർ കാവേരി ബറുവയുടെ വെളിപ്പെടുത്തലുകൾ വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. അല്ലു അർജുനെ കാണുന്നതിന് മുൻപ് ‘താരത്തിന്റെ കണ്ണുകളിലേക്ക് നോക്കരുത്, ഹസ്തദാനം ചെയ്യരുത്’ തുടങ്ങിയ 42 നിബന്ധനകൾ പാലിക്കണമെന്ന് ടീം നിർദ്ദേശിച്ചെന്നായിരുന്നു കാവേരിയുടെ വെളിപ്പെടുത്തൽ. ഇതിന് പിന്നാലെ കാവേരിക്കെതിരെ നിയമനടപടി സ്വീകരിച്ച് നടന്റെ ടീമും എത്തിയിരുന്നു. വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അല്ലു അർജുൻ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ എത്തിയിരുന്നു. ഇപ്പോഴിതാ അല്ലു അർജുനൊപ്പം അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് മലയാളി നടൻ ശിവ ഹരിഹരൻ.
‘അല്ലു അർജുന് എതിരായി ഉയർന്ന 42 റൂമറുകൾ സത്യമാണോ എന്ന് അന്വേഷിച്ച് എനിക്ക് ഒരുപാട് മെസേജുകൾ വരുന്നുണ്ട്. അതെല്ലാം വെറും അസത്യങ്ങൾ മാത്രമാണ്. ഞാൻ വർക്ക് ചെയ്തതിൽ ഏറ്റവും കൂൾ ആയിട്ടുള്ളതും ദയയുള്ള നടനാണ് അല്ലു അർജുൻ. ഞങ്ങൾ അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ ചോദിക്കാൻ മടിക്കുന്നുണ്ടെന്ന് മനസ്സിലാക്കി അദ്ദേഹം തന്നെ ഞങ്ങൾക്ക് ഒരു ഫോട്ടോ ആവശ്യമുണ്ടോ എന്ന് ഇങ്ങോട്ട് ചോദിച്ചു. ഷൂട്ടിംഗിന് ശേഷം അദ്ദേഹം ഞങ്ങൾക്കായി കാത്തിരുന്ന് ആ ഷോട്ട് ഞങ്ങൾക്ക് കിട്ടി എന്ന് അദ്ദേഹം ഉറപ്പ് വരുത്തി. എല്ലാ മലയാളികളെയും പോലെ ഹാപ്പി മുതൽ ഞാനും അദ്ദേഹത്തിന്റെ ആരാധകനാണ്- ആ ആരാധന ഇപ്പോൾ ഇരട്ടിയായി’, എന്നാണ് ശിവ ഹരിഹരൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിൽ ആയിരുന്നു അല്ലു അർജുനെക്കുറിച്ച് കാവേരി ബറുവ മനസുതുറന്നത്. താരത്തെ നേരിട്ട് കാണുന്നതിന് മുൻപ് പാലിക്കേണ്ട 42 കർശന നിബന്ധനകൾ അടങ്ങിയ ഒരു പട്ടിക തനിക്ക് ലഭിച്ചിരുന്നുവെന്നാണ് കാവേരി അവകാശപ്പെട്ടത്. ‘സാറിന്റെ കണ്ണുകളിലേക്ക് നേരിട്ട് നോക്കരുത്, അദ്ദേഹത്തിന് ഹസ്തദാനം നൽകരുത്, നിശ്ചിത അകലം പാലിക്കണം’ തുടങ്ങിയ വിചിത്രമായ നിർദ്ദേശങ്ങൾ ഇതിലുണ്ടായിരുന്നുവെന്നും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിച്ചപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അത് തടഞ്ഞുവെന്നും അവർ പോഡ്കാസ്റ്റിലൂടെ ആരോപിച്ചു.
വിഷയം നിയമനടപടിയിലേക്ക് നീങ്ങിയതോടെ കാവേരി ബറുവ തന്റെ ഇൻസ്റ്റാഗ്രാം, ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ നീക്കം ചെയ്തിട്ടുണ്ട്. എപ്പോഴും മാന്യമായും വിനയത്തോടെയുമാണ് അല്ലു അർജുൻ മറ്റുള്ളവരോട് പെരുമാറുന്നതെന്നും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും താരത്തിന്റെ നിയമവിഭാഗം അറിയിച്ചു. വസ്തുതകൾ പരിശോധിക്കാതെ ഇത്തരത്തിലുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അല്ലു അർജുന്റെ ടീം അഭ്യർഥിച്ചു.




