Bollywood

ഐറ്റം ഡാൻസ് വേണ്ടെന്ന നിർബന്ധം ഉണ്ടായിരുന്നു’, ധുരന്ദർ സിനിമയിൽ തമന്നയെ ഒഴിവാക്കിയതിന്റെ കാരണം

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണവും കളക്ഷനുമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമയിലെ പാട്ടുകൾക്ക് എല്ലാം തന്നെ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റീലുകളിൽ തരംഗം തീർക്കുകയായാണ് സിനിമയിൽ ‘ഷരാരത്’ എന്ന ഗാനം. ക്രിസ്‌റ്റൈൽ ഡിസൂസ, അയേഷ ഖാൻ തുടങ്ങിയവരാണ് ആ നൃത്തരംഗത്തിൽ അഭിനയിച്ചത്. സിനിമയിൽ ആദ്യം ഈ നൃത്ത രംഗം ചെയ്യാൻ പരിഗണിച്ചിരുന്നത് തമന്നയെ ആയിരുന്നുവെന്ന് പറയുകയാണ് കൊറിയോഗ്രാഫർ വിജയ് ഗാംഗുലി. നടിയെ മാറ്റാനുള്ള കാരണവും വിജയ് ഗാംഗുലി പറഞ്ഞു.

അയേഷയും ക്രിസ്റ്റൈലും നൃത്തം ചെയ്യുന്നതാണ് രംഗം. ‘എന്റെ മനസ്സിൽ, തമന്ന ആയിരുന്നു ആ ഗാനത്തിന് നൃത്തം ചെയ്യാൻ. ആ പേര് ഞാൻ പറയുകയും ചെയ്തു. പക്ഷേ സംവിധായകൻ ആദിത്യ ധർ അത് വേണ്ടെന്നു പറഞ്ഞു. ആളുകൾ ഐറ്റം സോങ് എന്ന് വിളിക്കുന്ന പാട്ട് വേണ്ടെന്ന് നിർബന്ധം ഉണ്ടായിരുന്നു. തമന്ന ആയിരുന്നെങ്കിൽ ആ പാട്ട് അവരെ ആഘോഷിക്കുന്ന രീതിയിൽ ആകുമായിരുന്നു, മാത്രമല്ല കഥയിൽ നിന്ന് വേറിട്ട് നിന്നേനെ, പിന്നീട് അദ്ദേഹം പറഞ്ഞത് ശെരിയാണെന്ന് എനിക്കും തോന്നി, ഞാനും അത് അംഗീകരിച്ചു,’ കൊറിയോഗ്രാഫർ വിജയ് ഗാംഗുലി പറഞ്ഞു.

അതേസമയം, ഞെട്ടിക്കുന്ന കളക്ഷൻ ആണ് സിനിമ ബോക്സ് ഓഫീസിൽ നിന്ന് നേടുന്നത്. 500 കോടിയ്ക്ക് മുകളിൽ ചിത്രം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയിട്ടുണ്ട്. ആഗോള തലത്തിൽ സിനിമ 700 കോടിയ്ക്കും മുകളിൽ നേടിക്കഴിഞ്ഞു. അടുത്ത് തന്നെ ചിത്രം 1000 കോടി ക്ലബ്ബിൽ കയറാനും സാധ്യതയുണ്ട്. കേരളത്തിലും വലിയ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. 4.30 കോടിയാണ് ഇതുവരെയുള്ള സിനിമയുടെ നേട്ടം. ഇത് ഇനിയും കൂടുമെന്നാണ് കണക്കുകൂട്ടൽ. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട്‌ ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button