ഉത്തർപ്രദേശിലെ ഷാംലിയിൽ പ്രമുഖ ഹരിയാൻവി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാൻ സായുധ സംഘത്തിന്റെ വെടിയേറ്റ് മരിച്ചു. ബുധനാഴ്ച വൈകുന്നേരം 7 മണിയോടെ ആര്യപുരി ഡ്രെയിൻ ബണ്ട് പ്രദേശത്തെ ജിമ്മിന് പുറത്തുവെച്ചാണ് നാലംഗ സംഘം അങ്കിതിനെ വെടിവെച്ചു കൊലപ്പെടുത്തിയത്. കൊല്ലപ്പെടുന്നതിന് കേവലം ഒരു മണിക്കൂർ മുൻപ് ഒരു കൊലപാതക ഗാനം പാടുന്ന ഇൻസ്റ്റഗ്രാം റീൽ അങ്കിത് പങ്കുവെച്ചിരുന്നു എന്നത് സംഭവത്തിന്റെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്. ജിമ്മിൽ നിന്ന് ഇറങ്ങി തന്റെ കാറിനടുത്തേക്ക് നടക്കുമ്പോൾ അവിടെ കാത്തുനിന്ന അക്രമികൾ അങ്കിതിന് നേരെ വെടിയുതിർക്കുകയായിരുന്നു. കാറിന്റെ ഡോർ ബലമായി തുറന്ന ശേഷമാണ് അക്രമികൾ തുടരെ വെടിവെച്ചത്. അതിനുശേഷം നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിൽ ഇവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അക്രമികൾ ഏകദേശം 18 റൗണ്ട് വെടിയുതിർത്തതിൽ 5 വെടിയുണ്ടകൾ അങ്കിതിന്റെ ശരീരത്തിൽ തറച്ചു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെടുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് അങ്കിത് ബല്യാൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വിഡിയോ പങ്കുവെച്ചിരുന്നു. കാറിലിരുന്ന് റോഡിൽ വെച്ച് നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള പാട്ടിലെ വരികൾ പാടുന്നതായിരുന്നു ഈ വിഡിയോ. ‘ഈ വരികൾ നിങ്ങളുടെ പ്രിയപ്പെട്ട സഹോദരന് വേണ്ടി ഷെയർ ചെയ്യൂ’ എന്ന് ആരാധകരോട് അദ്ദേഹം വിഡിയോയിൽ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. കൊലപാതക വാർത്ത പുറത്തുവന്നതോടെ അങ്കിതിന്റെ കുടുംബാംഗങ്ങളും അനുകൂലികളും ചേർന്ന് വൻ പ്രതിഷേധം ഉയർത്തി. സംഭവം നടന്ന സ്ഥലത്തിന് 50 മീറ്റർ അകലെയുള്ള ഡൽഹി-മുസാഫർനഗർ റോഡ് ഇവർ ഉപരോധിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഷാംലി എസ്.പി എൻ.പി സിങ്ങിന്റെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. അക്രമികൾ ഹരിയാന സ്വദേശികളാകാം എന്ന സംശയത്തിൽ പാനിപ്പത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ സാധ്യതാ കേന്ദ്രങ്ങളിലേക്ക് പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഷാംലിയിലെ ബന്തിഖേഡ ഗ്രാമവാസിയായ അങ്കിത് ബല്യാൻ ഹരിയാൻവി പാട്ടുകളിലൂടെയാണ് ജനശ്രദ്ധ നേടിയത്. ആയുധ സംസ്കാരം പ്രതിഫലിക്കുന്ന തരത്തിലുള്ള ഗാനങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ പ്രശസ്തനായ അദ്ദേഹത്തിന് ഇൻസ്റ്റാഗ്രാമിൽ 4.4 ലക്ഷത്തിലേറെ ഫോളോവേഴ്‌സും യൂട്യൂബിൽ 3.67 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരുമുണ്ട്. മുൻപ് 2023ൽ അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിന് അങ്കിതിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അങ്കിത്തിന്‍റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ക്രിമിനൽ സംഘമായ ‘ഗോഗി ഗാംഗ്’ പങ്കുവെച്ചെന്ന് കരുതപ്പെടുന്ന സോഷ്യൽ മീഡിയ പോസ്റ്റ് പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്. ഡൽഹി രോഹിണി കോടതിക്കുള്ളിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ട ഗാങ്സ്റ്റർ ജിതേന്ദ്ര ഗോഗിയുടെ കൊലപാതകത്തിന് സമാനമായ തീമിൽ അങ്കിത് ഒരു പാട്ട് നിർമിച്ചിരുന്നുവെന്നും ഇതിന്റെ പ്രതികാരമാണ് കൊലപാതകം എന്നുമാണ് വൈറൽ പോസ്റ്റിലെ അവകാശവാദം. ഈ പോസ്റ്റിന്റെ നിജസ്ഥിതിയും ഗോഗി ഗാംഗുമായി അങ്കിതിന് എന്തെങ്കിലും പഴയ തർക്കങ്ങൾ ഉണ്ടായിരുന്നോ എന്നും പരിശോധിച്ചു വരികയാണെന്ന് ഷാംലി എസ്.പി എൻ.പി സിങ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ ആരാണെന്നതിനെക്കുറിച്ച് തങ്ങൾക്ക് യാതൊരു അറിവുമില്ലെന്ന് അങ്കിതിന്റെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. ‘ആരാണ് അക്രമികളെന്നോ സംഭവം എങ്ങനെയാണ് നടന്നതെന്നോ ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. പൊലീസിന്റെ വേഗത്തിലുള്ള അന്വേഷണത്തിലും നടപടികളിലും പൂർണ്ണ വിശ്വാസമുണ്ട്’ ബന്ധുക്കൾ മാധ്യമങ്ങളോട് പറഞ്ഞു




