വിസ്മയ മോഹന്‍ലാലിന്റെ അഭിനയ അരങ്ങേറ്റം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതലേ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് തുടക്കം. 2018 എന്ന വന്‍ വിജയചിത്രത്തിന് ശേഷം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് തുടക്കം. തിയേറ്ററിൽ എത്തി മികച്ച അഭിപ്രായം നേടിയിരിക്കുകയാണ് സിനിമ. ഇപ്പോഴിതാ മോഹൻലാലിനെയും ആയുഷ്മാൻ ഖുറാനെയെയും വച്ച് താൻ ഒരു ബോളിവുഡ് സിനിമ പ്ലാൻ ചെയ്തിരുന്നെന്നും എന്നാൽ മോഹൻലാലിനെ സെക്കന്ററി ആക്ടർ എന്ന നിലയിൽ പ്രൊഡക്ഷൻ ഹൗസ് പരിഗണിച്ചതോടെ താൻ ആ പ്രോജക്ട് തന്നെ വേണ്ടെന്ന് വച്ചുവെന്നാണ് ജൂഡ് ആന്റണി പറയുന്നത്. ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘അതിന്റെ ഏകദേശ സ്ക്രിപ്റ്റ് പൂർത്തിയായതായിരുന്നു. പ്രൊഡക്ഷന്‍ ഹൗസുമായി കഥയും ഡിസ്കസ് ചെയ്തിരുന്നു. അന്ന് ആ കഥയില്‍ ലാല്‍ സാറിനും റോളുണ്ടായിരുന്നു. പ്രധാനപ്പെട്ട റോളിലായിരുന്നു ലാല്‍ സാറിന്റെ ക്യാരക്ടര്‍. പക്ഷേ, തിരക്കഥ പൂർത്തിയാക്കി വരാനായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. അപ്പോള്‍ ഞാന്‍ അവരുടെ മുന്നിലേക്ക് ഒരു ഡിമാന്‍ഡ് വെച്ചു. സ്ക്രിപ്റ്റ് കംപ്ലീറ്റ് ചെയ്യാം. പക്ഷേ, ലാല്‍ സാറിനെക്കൊണ്ട് ഈ പ്രൊജക്ട് കംപ്ലീറ്റ് ചെയ്യിക്കണം എന്നായിരുന്നു എന്റെ ഡിമാന്‍ഡ്. അപ്പോള്‍ അവര്‍ പറഞ്ഞത് ‘ആദ്യം സ്ക്രിപ്റ്റ് ഇഷ്ടമാകണം, എന്നിട്ടേ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റുകളെക്കുറിച്ച് ചിന്തിക്കുള്ളൂ’ എന്നാണ്.
ഇന്ത്യയിലെ ഏറ്റവും മികച്ച നടനായ ലാല്‍ സാറിനെ അവര്‍ സെക്കന്‍ഡറി ആര്‍ട്ടിസ്റ്റെന്ന് വിളിച്ചത് എനിക്ക് ഇഷ്ടമായില്ല. ഞാന്‍ ആ പ്രൊജക്ടില്‍ നിന്ന് പിന്മാറി. ഇ മെയിലിലൂടെയായിരുന്നു ഈ കോണ്‍വര്‍സേഷന്‍. അവര്‍ ഒരു മെയില്‍ ഇങ്ങോട്ടയക്കും, ഞാനൊരെണ്ണം തിരിച്ചയക്കും. അങ്ങനെ എന്റെ ലോയറിനെ കൂടെക്കൂട്ടിയാണ് അതില്‍ നിന്ന് പിന്മാറിയത്. അവസാനം അവരെക്കൊണ്ട് ഒരു നോണ്‍ ഡിസ്ക്ലോഷര്‍ എഗ്രിമെന്റ് ഒപ്പുവെപ്പിച്ചു.’ ജൂഡ് ആന്റണി പറഞ്ഞു.




