Celebrity

ഖലീഫ പ്രഖ്യാപിക്കുമ്പോൾ മറ്റൊരു ഓണം റിലീസ് തന്നെ ഇല്ലായിരുന്നു, മൂന്ന് സിനിമകൾക്കും പ്രേക്ഷകരുണ്ടാകും: പൃഥ്വി

വമ്പൻ ഓണം ക്ലാഷിന് തയാറെടുക്കുകയാണ് മലയാള സിനിമ. ദുൽഖർ സൽമാന്റെ ഐ ആം ഗെയിം, പൃഥ്വിരാജ് ചിത്രം ഖലീഫ, നിവിന്റെ ബത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് ഇത്തവണത്തെ ഓണം റിലീസുകൾ. ഇപ്പോഴിതാ ഈ ഓണം ക്ലാഷിനെപ്പറ്റി മനസുതുറക്കുകയാണ് പൃഥ്വിരാജ്. തങ്ങൾ ഓണം റിലീസായി ഖലീഫ പ്രഖ്യാപിക്കുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയിൽ പ്രഖ്യാപിച്ചിരുന്നില്ല എന്ന് പൃഥ്വിരാജ് പറഞ്ഞു. നല്ല സിനിമയാണെങ്കിൽ മൂന്ന് സിനിമകൾക്കും പ്രേക്ഷകരുണ്ടാകും എന്നും ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞു.

‘ഖലീഫ 2026 ഓണത്തിന് റിലീസ് ചെയ്യാൻ എന്ന് തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന സമയത്ത് മറ്റൊരു ഓണം റിലീസ് തന്നെ മലയാള സിനിമയിൽ പ്രഖ്യാപിച്ചിരുന്നില്ല. 2025 ഒക്ടോബർ 15 നാണ് ഖലീഫ ഞങ്ങൾ അനൗൺസ് ചെയ്യുന്നത്. അന്ന് എല്ലാവരും ചോദിച്ചത് 2026 ഓണത്തിന് എന്തിനാണ് ഇപ്പോഴേ അനൗൺസ് ചെയ്യുന്നത് എന്നാണ്. ഓണത്തിന് തന്നെ ആഗസ്റ്റ് 20 ണ് റിലീസ് എന്നതും ഞങ്ങൾ ആണ് ആദ്യം പ്രഖ്യാപിച്ചത്. പക്ഷെ അത് കുഴപ്പമില്ല. ഓണക്കാലത്ത് ഒന്നിൽ കൂടുതൽ സിനിമകൾ തിയേറ്ററിൽ ഉണ്ടായത് കൊണ്ട് കുഴപ്പമില്ല. നല്ല സിനിമയാണെങ്കിൽ മൂന്ന് സിനിമകൾക്കും പ്രേക്ഷകരുണ്ടാകും’, പൃഥ്വിയുടെ വാക്കുകൾ.

രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ നായകനായി എത്തും. ആദ്യ ഭാഗത്തിലെ നായകനായ പൃഥ്വിരാജ് സുകുമാരനും ഈ രണ്ടാം ഭാഗത്തിന്റെ താരനിരയിൽ ഉണ്ടാകും. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ. മാസ്സ് സ്റ്റൈലിഷ് ആക്ഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രം, ത്രസിപ്പിക്കുന്ന ചേസ് രംഗങ്ങൾ കൊണ്ടും ആക്ഷൻ രംഗങ്ങൾ കൊണ്ടും സമ്പന്നമാണ് .’പ്രതികാരം സുവർണ്ണ ലിപികളാൽ എഴുതപ്പെടും’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ. ‘പോക്കിരി രാജ’യ്ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന ഈ ചിത്രം ലണ്ടൻ, ദുബായ്, കേരളം, നേപ്പാൾ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിൽ ആയാണ് ഒരുക്കുന്നത്. ആദം ജോൺ, ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ്, കടുവ എന്നീ സിനിമകൾക്കു ശേഷം ജിനു എബ്രഹാം – പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button