Celebrity

‘തന്‍റെ വളർച്ച പലരും ഭയക്കുന്നു, ഇപ്പോൾ നടക്കുന്നത് പരദൂഷണം’; അൻസിബയുടെ ആരോപണത്തിൽ മറുപടിയുമായി ടിനി ടോം

നടി അൻസിബക്ക് മറുപടിയുമായി ടിനി ടോം. അമ്മയിൽ സജീവമായി പ്രവൃത്തിക്കുന്നയാൾ എന്ന നിലയിൽ തന്റെ വളർച്ച പലരും ഭയക്കുന്നുണ്ട്. തന്റെ പേരിൽ ഇതുവരെയും ആരോപണങ്ങൾ ഒന്നും വന്നിട്ടില്ലെന്നും അൻസിബയുടെ രാജി തിരക്കുകൾ കാരണമാണെന്നുമാണ് അറിയിച്ചതെന്നും ടിനി ടോം പറഞ്ഞു. അൻസിബ അമ്മയിൽനിന്ന് രാജി വെച്ചതിന് പിന്നാലെയാണ് ടിനി ടോം പ്രതികരണം നടത്തിയത്.
അമ്മയിൽ പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോൾ നടക്കുന്നത്, അൻസിബ സഹോദരിയെ പോലെയാണ്. ഞാൻ പ്രവർത്തിക്കുന്നവനാണ്. അവിഹിത കഥകൾ പ്രചരിപ്പിച്ചുവെന്ന് വേറൊരാൾ പറഞ്ഞു എന്നാണ് അൻസിബ പറയുന്നത്. അങ്ങനെ പറയരുത്. നേരിട്ട് കേട്ടാലെ പറയാൻ പാടുള്ളൂ. താൻ അൻസിബയെ ‘ജിഹാദി’ എന്ന് വിളിച്ചിട്ടില്ലെന്നും തന്റെ സുഹൃത്തുക്കളിൽ അധികവും മുസ് ലിങ്ങളാണെന്നും ടിനി കൂട്ടിച്ചേർത്തു. മതവുമായി ബന്ധപ്പെടുത്തി ഒരിടത്തും സംസാരിക്കാറില്ല. മാധ്യമങ്ങളിലൂടെയാണ് വാർത്തകൾ അറിയുന്നത്. തീരുമാനം എടുക്കേണ്ടത് അമ്മയാണെന്നും ഇപ്പോൾ നടക്കുന്നത് പരദൂഷണമാണെന്നും ടിനി ടോം പറഞ്ഞു.

അതേസമയം, അമ്മ സംഘടനയിൽനിന്ന് താൻ രാജി വെക്കാൻ കാരണം ടിനി ടോമും സംഘടനയിലെ മറ്റു ചിലരുമാണെന്ന് നടി അൻസിബ ഹസ്സൻ വെളിപ്പെടുത്തിയിരുന്നു. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും തന്റെ പേര് അൻസിബ ഹസ്സൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നതെന്നും അൻസിബ ചോദിച്ചു.
അമ്മയിലെ എക്‌സിക്യൂട്ടിവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. നിയമനടപടിക്ക് ഒന്നും ഞാൻ ഇല്ലെന്നും അൻസിബ പറഞ്ഞു. നീന കുറുപ്പ് ഉൾപ്പെടെയുള്ള നടിമാർക്ക് ടിനി ടോമിന്റെ അപവാദപ്രചാരണം ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും അൻസിബ പറഞ്ഞു. ടിനിക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം ഇപ്പോൾ ആലോചിച്ചിട്ടില്ലെന്നും നടി വ്യക്തമാക്കി.

‘അമ്മ’ എക്സിക്യൂട്ടീവിൽ നിന്ന് രാജി വച്ചതിന്റെ യഥാർഥ കാരണം ആളുകൾ അറിയണം എന്നതുകൊണ്ടാണ് വെളിപ്പെടുത്തലെന്നും നടി കൂട്ടിച്ചേർത്തു. മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയിൽനിന്ന് കഴിഞ്ഞ ദിവസമാണ് നടി അൻസിബ ഹസൻ രാജിവെച്ചത്. സംഘടനയുടെ ജോയന്റ് സെക്രട്ടറിയായിരിക്കെയാണ് അൻസിബ രാജി സമർപ്പിച്ചത്. നടിയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേതാ മേനോൻ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളും തൊഴിൽപരമായ തിരക്കുകളുമാണ് രാജിക്കുള്ള കാരണമെന്നാണ് ശ്വേത മേനോൻ അന്ന് പറഞ്ഞത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button