പഠിക്കാൻ ഉഴപ്പനായിരുന്നു എന്നും നാല് വര്‍ഷത്തെ കോഴ്‌സ് പാസാകാന്‍ താൻ അഞ്ചര വര്‍ഷമെടുത്തു എന്നും സൈജു കുറുപ്പ്. ഉഴപ്പിന്റെ പേരിലാണ് അച്ഛന്‍ ആകെ വഴക്കു പറഞ്ഞതും തല്ലിയതെന്നും ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വന്നപ്പോള്‍ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചതാണ് ഓര്‍മയിലെ ബെസ്റ്റ് സീന്‍ എന്നും സൈജു പറഞ്ഞു. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഹാരാഷ്ട്രയിലെ ജീവിതത്തെക്കുറിച്ചും മലയാളത്തിലുള്ള പരിമിതികളെക്കുറിച്ചും മനസുതുറക്കുകയാണ് സൈജു കുറുപ്പ്.’എഞ്ചിനീയറിങ് ഫൈനല്‍ ഇയര്‍ റിസള്‍ട്ട് വന്നപ്പോള്‍ അച്ഛന്‍ എന്നെ കെട്ടിപ്പിടിച്ചതാണ് ഓര്‍മയിലെ ബെസ്റ്റ് സീന്‍. അച്ഛന്‍ സ്വതവേ അങ്ങനെ സ്‌നേഹം പ്രകടിപ്പിക്കുന്ന ആളല്ല. പഠിക്കാന്‍ ഞാന്‍ കുറച്ച് ഉഴപ്പനായിരുന്നു. ഈ ഉഴപ്പിന്റെ പേരിലാണ് അച്ഛന്‍ ആകെ വഴക്കു പറഞ്ഞതും തല്ലിയതും. ഞാന്‍ മൈനിങ് എഞ്ചിനീയറിങ് ആണ് പഠിച്ചത്. നാല് വര്‍ഷത്തെ കോഴ്‌സ് പാസാകാന്‍ അഞ്ചര വര്‍ഷമെടുത്തു. പേപ്പറില്‍ റോള്‍ നമ്പര്‍ കണ്ട് പാസായെന്നറിഞ്ഞ് അച്ഛനെന്നെ ചേര്‍ത്തു പിടിച്ചു. ഡിഫന്‍സ് അക്കൗണ്ട്‌സിലായിരുന്നു അച്ഛന് ജോലി. അങ്ങനെയാണ് മഹാരാഷ്ട്രയിലെത്തുന്നത്. 22-ാം വയസു വരെ അവിടെ തുടര്‍ന്നു.
മൂന്നരവയസ്സുവരെ ചേര്‍ത്തലയിലാണ് വളര്‍ന്നത്. അക്കാലത്ത് മലയാളം അക്ഷരങ്ങള്‍ പഠിച്ചിരുന്നു. അച്ഛന്റെ ജോലി സ്ഥലത്തേക്ക് പോയതോടെ ഹിന്ദിയും ഇംഗ്ലീഷും പഠിക്കേണ്ടി വന്നു. പക്ഷെ മലയാളമായിരുന്നു വീട്ടിലെ സംസാരഭാഷ. മലയാളം എഴുത്തും വായനയും ഞാന്‍ മറന്നു പോയി. പിന്നെ സാറ്റലൈറ്റ് ചാനല്‍ തുടങ്ങിയപ്പോള്‍ അതില്‍ സ്‌ക്രോള്‍ ചെയ്തു പോകുന്ന വാര്‍ത്തകളും മറ്റും വായിച്ച് അക്ഷരങ്ങളുടെ ഓര്‍മ പുതുക്കി. അപ്പോഴും എഴുതേണ്ട ആവശ്യം വന്നിട്ടില്ല. ഇത് കാരണം ഇപ്പോഴും എഴുതാന്‍ അറിയില്ല. അ എന്ന അക്ഷരം കണ്ടാല്‍ അത് അ ആണെന്ന് അറിയാം. പക്ഷെ എഴുതാന്‍ ശ്രമിച്ചാല്‍ തോറ്റു പോകും’, സൈജുവിന്റെ വാക്കുകൾ. മോഹിനിയാട്ടം ആണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന സൈജു കുറുപ്പിന്റെ ചിത്രം. സിനിമ ഇപ്പോൾ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമ നേടുന്നത്. ഇതിനിടെ 50 കോടി ക്ലബ്ബിലും ഇടം പിടിച്ചിരിക്കുകയാണ് ചിത്രം. സൈജു കുറുപ്പിന്റെ കരിയറിലെ 150-ാ മത്തെ ചിത്രമാണ് മോഹിനിയാട്ടം. ചിത്രത്തിലെ സൈജു കുറുപ്പിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും പ്രകടനത്തിന് മകച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണ് മോഹിനിയാട്ടം എന്നാണ് കമന്റുകള്‍.




