പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ‘പെണ്ണും പൊറാട്ടും’ എന്ന ചിത്രം മികച്ച പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ നേടിയത്. തിയേറ്ററിൽ ചിത്രം റീലീസ് ചെയ്‌തപ്പോഴും ആരാധകർ ഇരുകയ്യും നീട്ടിയാണ് സിനിമയെ സ്വീകരിച്ചത്. തിയറ്ററില്‍ മിസ് ആയവര്‍ക്കും ചിത്രം കാണാന്‍ അവസരം ഒരുങ്ങുകയാണ്. സിനിമ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരുന്നത്. ഈ മാസം 13 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും സിനിമ ലഭിക്കും.
സമീപകാലത്ത് തിയറ്റര്‍ റിലീസിന് മുന്‍പേ ഒടിടി അവകാശം വില്‍ക്കാന്‍ കഴിഞ്ഞ മലയാളത്തിലെ അപൂര്‍വ്വം ചിത്രങ്ങളില്‍ ഒന്നാണ് പെണ്ണും പൊറാട്ടും. നൂറിലധികം പുതുമുഖങ്ങളും നാനൂറിലധികം പക്ഷിമൃഗാദികളും അണിനിരക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ കൗതുകം. ഗോവയിൽ നടന്ന ഇന്ത്യൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു ചിത്രത്തിന്റെ പ്രീമിയർ അരങ്ങേറിയത്. ഗോവയിൽ വലിയ പ്രേക്ഷക പിന്തുണയോടെ ആണ് ചിത്രത്തിന്റെ പ്രീമിയർ നടന്നത്. വലിയ പ്രശംസയാണ് അവിടെ ചിത്രം സ്വന്തമാക്കിയത്. ഗാല പ്രീമിയർ വിഭാഗത്തിൽ, ഒട്ടേറെ മികച്ച അന്തര്‍ദേശീയ, രാജ്യാന്തര ചലച്ചിത്രങ്ങള്‍ക്കൊപ്പം ഈ വിഭാഗത്തിൽ കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച ഒരേയൊരു മലയാള സിനിമയാണ് പെണ്ണും പൊറാട്ടും.
സാമൂഹിക- ആക്ഷേപ ഹാസ്യം എന്ന ജോണറിൽ ഒരുക്കിയ ചിത്രത്തിൽ, സുട്ടു എന്ന നായയും നൂറോളം പുതുമുഖ അഭിനേതാക്കളും പരിശീലനം ലഭിച്ച നാനൂറിലധികം മൃഗങ്ങളും ആണ് അഭിനയിച്ചിരിക്കുന്നത്. പട്ടട എന്ന ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ഗോപാലൻ മാസ്റ്റർ, ചാരുലത, ബാബുരാജ്, ബാബുരാജിന്റെ നായയായ സുട്ടു എന്നീ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധവും ചിത്രത്തിന്റെ ഇതിവൃത്തത്തിന്റെ ഭാഗമാണ്.




