കേരള രാഷ്ട്രീയത്തിലെ ചരിത്രപരമായ ദൗത്യം ഏറ്റെടുത്ത് ജനകീയ നേതാവായി മാറിയ ശ്രീ ഉമ്മൻ ചാണ്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ഒരുങ്ങുന്നു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനാണ് ചിത്രം നിർമിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ സംഭവബഹുലവും ആവേശകരമുമായ രാഷ്ട്രീയ ജീവിതം ഒപ്പിയെടുക്കുന്ന ഈ ചിത്രത്തിന് വിനോദ് ഗുരുവായൂർ തിരക്കഥ സംഭാഷണമെഴുതുന്നത്.അപ്പയുടെ മരണശേഷം പലരും സിനിമ ചെയ്യുന്നതിനെ കുറിച്ച് സംസാരം ഉണ്ടായിരുന്നെങ്കിലും പുതിയൊരു ശൈലിയിൽ സ്ക്രിപ്റ്റ് തയാറാക്കി നമ്മളെ കൺവെൻസ് ചെയ്ത് വിനോദ് ഗുരുവായൂരാണ്. അതുകൊണ്ട് തന്നെ അദ്ദേഹമായിട്ടാണ് നമ്മൾ മുന്നോട്ട് നീങ്ങിയതെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
ചിത്രത്തിന്റെ വർക്കുകൾ മുന്നോട്ട് പോകുന്നു. പുതിയ തലമുറയിലെ ആളുകളിലേക്കും പിതാവിന്റെ ജീവിതം കൃത്യമായിട്ട് എത്തിക്കാൻ ഈ സ്ക്രിപ്റ്റിന് പറ്റുമെന്ന് എനിക്ക് ഒരു ഉറപ്പുണ്ട്. അതുകൊണ്ട് വിനോദ് ഗുരുവായൂരുമായിട്ടുള്ള തിരക്കഥ രചനക്കും ചർച്ചക്കും ശേഷം താര നിർണയവും ഉണ്ടാകുമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. എനിക്ക് അറിയാവുന്ന അപ്പയുടെ കുറെ കാര്യങ്ങൾ അതുപോലെ തന്നെ കൂടുതൽ ആളുകൾക്ക് അറിയാത്ത പലരുമായിട്ട് ബന്ധപ്പെട്ട കാര്യങ്ങളും വിനോദ് ഗുരുവായൂർ കളക്റ്റ് ചെയ്ത് സ്റ്റഡി ചെയ്യുന്നുണ്ട്. പല സംഭവങ്ങളും നമ്മൾ അപ്പയുമായിട്ടുള്ള ബന്ധപ്പെട്ട ആളുകളുമായിട്ട് സംസാരിക്കുമ്പോൾ പുതിയ കുറെ കാര്യങ്ങളും കിട്ടുന്നുണ്ട്. അതെല്ലാം വച്ചുള്ള ഒരു ബയോപിക് ആയിരിക്കും ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.
സ്ക്രിപ്റ്റ് വർക്കുകൾക്ക് ശേഷം എന്റെ മനസ്സിൽ സംവിധായകന്റെയും കുറച്ച് നടന്മാരുടെ മുഖങ്ങളുണ്ട്. അവരെ പിന്നീട് സമീപിക്കും. ഇത് എന്റെ ആഗ്രഹം മാത്രമല്ല ഓരോ മലയാളികളുടെയും അഭിലാഷമാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ അണിയറ പ്രവർത്തനത്തിലാണ് തിരക്കഥാകൃത്ത് വിനോദ് ഗുരുവായൂർ. ഒരു കാലഘട്ടത്തിലെ ചരിത്രപരമായ ഓർമപ്പെടുത്തലുമായി കേരളീയ സമൂഹത്തിന്റെ മുന്നിൽ സത്യസന്ധമായി ജനകീയ നേതാവിന്റെ ജീവിതം അവതരിപ്പിക്കുക എന്നതാണ് ചലച്ചിത്രമാക്കുന്നതിന്റെ ലക്ഷ്യം.




