2025 ലെ കേരളം ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. തുടരും, ഹൃദയപൂർവ്വം എന്നീ സിനിമകളിലെ പ്രകടനത്തിന് മോഹൻലാലിന് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ദിന്‍ജിത് അയ്യത്താന്‍ സംവിധാനം ചെയ്ത ‘എക്കോ’ സ്വന്തമാക്കി. ലോക: ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലൂടെ ഡൊമിനിക് അരുൺ മികച്ച സംവിധായകനായി. കല്യാണി പ്രിയദര്‍ശന്‍, അനശ്വര രാജൻ എന്നിവർ മികച്ച നടിക്കുള്ള പുരസ്‌കാരം പങ്കിട്ടു.
ലോക എന്ന സിനിമയിലെ പ്രകടനത്തിനാണ് കല്യാണിക്ക് പുരസ്‌കാരം ലഭിച്ചത്. രേഖാചിത്രം, മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്നെ സിനിമകളിലെ പ്രകടനത്തിനാണ് അനശ്വര പുരസ്‌കരാർഹയായത്. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി സിനിമകൾ കണ്ട് ജേതാക്കളെ നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ. ജോസ് കെ.മാനുവല്‍, എ. ചന്ദ്രശേഖര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരജേതാക്കളെ നിര്‍ണയിച്ചത്.
ചലച്ചിത്രമേഖലയ്ക്ക് നൽകിയ സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്നം പുരസ്‌കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി.ശ്രീകുമാറിനു സമ്മാനിക്കും. തിരക്കഥാകൃത്തും സംവിധായകനുമായി മലയാളത്തിന്റെ യശസ്സ് ഇന്ത്യയൊട്ടാകെയെത്തിച്ച പ്രിയദർശന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് സമ്മാനിക്കും.നടനും നിര്‍മ്മാതാവുമായ ടി.ജി.രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രന്‍സ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, നിര്‍മ്മാതാവും നിര്‍മ്മാണ കാര്യദര്‍ശിയുമായ കല്ലിയൂര്‍ ശശി, നടി ഊര്‍മിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.




