പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന സിനിമയാണ് കര. ധനുഷ് നായകനായി എത്തുന്ന സിനിമ ഇന്ന് തിയേറ്ററിൽ എത്തി. ആദ്യ ഷോ കഴിയുമ്പോൾ മികച്ച പ്രതികരണം ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമകളിൽ ഒന്നാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ കഥയ്ക്കും മേക്കിങ്ങിനും മികച്ച അഭിപ്രായങ്ങൾ ലഭിക്കുന്നുണ്ട്. ആദ്യ പകുതി പതിഞ്ഞ തലത്തിലാണ് പോകുന്നതെങ്കിലും രണ്ടാം പകുതി കലക്കിയെന്നാണ് റിപ്പോർട്ടുകൾ. ധനുഷിന്റെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. ഇമോഷണൽ സീനിലും ആക്ഷൻ സീനിലും നടൻ ഞെട്ടിച്ചെന്നാണ് കമന്റുകൾ.
തമിഴിലെ മണി ഹൈസ്റ്റ് എന്നും ചിലർ സിനിമയെ വിശേഷിപ്പിക്കുന്നുണ്ട്. ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ്, തുടങ്ങി വലിയ താരനിരയാണ് സിനിമയിലുള്ളത്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്.
നേരത്തെ സിനിമയ്ക്ക് നേരെ ചില വിമർശനങ്ങളും ഉയർന്നിരുന്നു. കരയിൽ മലയാളി നടി മമിത ബൈജുവിനെ നായികയാക്കിയത് മാത്രമല്ല ഇരുണ്ട നിറക്കാരിയാവാൻ മുഖത്ത് ബ്രൗൺ നിറം പൂശി എന്നത് കൂടിയാണ് വിഘ്നേശിനെതിരെയുള്ള ആരോപണം. പ്രകടനത്തിനാണ് താൻ മുൻഗണന കൊടുക്കുന്നതെന്നും തന്റെ കഥാപാത്രത്തോട് നീതി പുലർത്തുനാവുന്ന ആളാണോ എന്നതായിരിക്കും പ്രധാന പരിഗണനയെന്നും വിഘ്നേശ് പറഞ്ഞു. ഇരുപത്-ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ഓഡിഷൻ ചെയ്തിരുന്നു.
പക്ഷേ മമിത ചെയ്തതിന്റെ അടുത്തുപോലും ആരും എത്തിയില്ലെന്നും വിഘ്നേശ് പറഞ്ഞു. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം എടുത്ത തീരുമാനമാണ് മമിതയെ നായികയാക്കുകയെന്നത്. താൻ പതിവുരീതി തുടരുകയാണെന്നും സെക്സിസ്റ്റ് ആണെന്നുമൊക്കെ വിമർശിക്കുന്നതിൽ കുഴപ്പമില്ലെന്നും വിഘ്നേശ് രാജ പറഞ്ഞു. ചിത്രത്തിലെ നായികാവേഷത്തിനായി തമിഴ് നടിയെ കിട്ടിയില്ലേയെന്നും അതുകൊണ്ടാണോ മലയാളി നടിയെ ഇരുണ്ട നിറക്കാരിയായി അവതരിപ്പിച്ചത് എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകൻ.




