‘കാന്താര’ സിനിമയിലെ ദൈവക്കോലത്തെ അപമാനിച്ചുവെന്ന പരാതിയിൽ നടൻ രൺവീർ സിങ്ങിനെതിരെയുള്ള കേസ് കർണാടക ഹൈക്കോടതി തീർപ്പാക്കിയേക്കും. നടൻ ക്ഷമാപണം നടത്തിയ സാഹചര്യത്തിലാണിത്. എന്നാൽ, ക്ഷമാപണത്തിന്റെ ഭാഗമായി മൈസൂരിലെ ചാമുണ്ഡി ഹിൽ ക്ഷേത്രത്തിൽ ദർശനം നടത്താൻ കോടതി സമയപരിധി നിശ്ചയിക്കും. ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് ശനിയാഴ്ച ഹർജി പരിഗണിച്ചത്.
തിരക്കും സുരക്ഷാ പ്രശ്നങ്ങളും കാരണം കൃത്യമായ തീയതി അറിയിക്കാൻ കഴിയില്ലെന്ന് നടൻ സത്യവാങ്മൂലം നൽകിയെങ്കിലും, കേസ് തീർപ്പാക്കുമ്പോൾ അടുത്ത നാല് ആഴ്ചയ്ക്കുള്ളിൽ ദർശനം നടത്തണമെന്ന് കോടതി നിർദ്ദേശിച്ചു. സെലിബ്രിറ്റികൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നടന്റെ പെരുമാറ്റം ശാസന അർഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു. കേസ് തീർപ്പാക്കുമ്പോൾ ഇക്കാര്യം വിധിന്യായത്തിൽ രേഖപ്പെടുത്തും. കഴിഞ്ഞ വർഷത്തെ ഗോവ ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിൽ റിഷഭ് ഷെട്ടിയെ പ്രശംസിക്കുന്നതിനിടെ സിനിമയിലെ ദൈവത്തെ ‘ഭൂതം’ എന്ന് വിളിക്കുകയും ആ പ്രകടനം അനുകരിക്കുകയും ചെയ്തതാണ് വിവാദമായത്. തന്റെ മതവികാരം വ്രണപ്പെട്ടെന്ന് കാട്ടി ബെംഗളൂരുവിലെ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്.




