രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. മികച്ച പ്രതികരണങ്ങൾ നേടി സിനിമ തിയേറ്ററിൽ നിന്ന് 1000 കോടിയ്ക്ക് മുകളിലാണ് നേടിയത്. സിനിമയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. യുഎഇയിൽ (UAE) ചിത്രത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം കാണാനായി വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ആളുകൾ എത്തുമെന്നാണ് ആർ മാധവൻ പറയുന്നത്. സോണിയാ ഷെനോയ്‌യുടെ യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിൽ, ഇന്ത്യൻ ഇന്റലിജൻസ് ബ്യൂറോ തലവനായ അജയ് സന്യാലായി എത്തിയത് ആർ മാധവൻ ആയിരുന്നു.
‘ധുരന്ദർ കാണാനായി മാത്രം ദുബായിൽ നിന്ന് ആളുകൾ ഒരു ദിവസത്തേക്ക് ഇന്ത്യയിൽ വന്ന് സിനിമ കണ്ട് മടങ്ങുന്നു. നല്ല ഉള്ളടക്കത്തിന്റെ കരുത്താണത്. മാർച്ച് 19-ന് ‘ധുരന്ധർ 2′ റിലീസ് ചെയ്യുമ്പോൾ ദുബായിലുള്ളവർ അവരുടെ ബിസിനസ് മീറ്റിങ്ങുകൾ പോലും ഇന്ത്യയിൽ പ്ലാൻ ചെയ്യുകയാണ്. സിനിമ നിരോധിച്ച സാഹചര്യത്തിൽ അവർക്ക് ഐപിടിവി വഴി സിനിമ കാണാമായിരുന്നു. പക്ഷേ, ഒരു തിയേറ്ററിൽ ജനക്കൂട്ടത്തോടൊപ്പം സിനിമ കാണുന്ന അനുഭവം മറ്റൊന്നാണ്. അത് ഒരു കമ്മ്യൂണിറ്റി അനുഭവമാണ്. ടിവിക്ക് മുന്നിൽ തനിച്ച് ഡാൺഡിയ കളിക്കുന്നത് പോലെയല്ല അത് ആളുകൾക്കിടയിൽ മൈതാനത്ത് പോയി കളിക്കുമ്പോഴാണ് അതിന്റെ ആവേശം ലഭിക്കുന്നത്.,’ മാധവൻ പറഞ്ഞു. ഇന്ത്യ-പാകിസ്ഥാൻ യുദ്ധങ്ങളെ ആസ്പദമാക്കി സിനിമകൾ ചെയ്യുന്ന രീതിക്ക് ‘ധുരന്ധർ’ ഒരു വിരാമമിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ തലമുറയ്ക്ക് അത്തരം സ്ഥിരം കഥകളോട് താല്പര്യമില്ലെന്നും ഈ ചിത്രം ആ മാറ്റത്തിന് തുടക്കമിടുമെന്നും അദ്ദേഹം പറഞ്ഞു.
ധുരന്ദർ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടിരുന്നു. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചത്. ആദ്യ ഭാഗം വെറും സാമ്പിൾ ആണെന്നും ഇതല്ലേ വെടിക്കെട്ട് എന്നുമാണ് ആരാധകർ പറയുന്നത്. ധുരന്ദർ- ദി റിവഞ്ച് എന്നാണ് സിനിമയുടെ രണ്ടാം ഭാഗത്തിന്റെ പേര്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലായി 2026 മാർച്ച് 19 ന് ചിത്രം തിയേറ്ററുകളിൽ എത്തും. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. 285 കോടി രൂപയ്ക്ക് സിനിമയുടെ ഒ ടി ടി റൈറ്റ്സ് നെറ്ഫ്ലിക്സ് സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.




