താരസംഘടനയായ ‘അമ്മ’ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നടി അൻസിബ ഹസൻ മറുപടി നൽകി. സംഘടനയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്തുചെയ്തുവെന്ന് വ്യക്തമാക്കണമെന്നും, നോട്ടീസിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ മുഖേനയാണ് അൻസിബ മറുപടി നൽകിയത്. ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വ്യക്തിപരമാണെന്നും, താൻ നൽകിയ പരാതികളിൽ സംഘടന നടപടിയെടുക്കാത്തതിനാലാണ് നിയമനടപടികളിലേക്ക് നീങ്ങിയതെന്നും അൻസിബ വ്യക്തമാക്കി. സംഘടനാ നേതൃത്വവുമായി ഒത്തുതീർപ്പിനില്ലെന്ന സൂചനയാണ് അൻസിബയുടെ മറുപടി നൽകുന്നത്.
മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി സംഘടനയെ തകർക്കാൻ ശ്രമിച്ചുവെന്നും, പരസ്യ പ്രസ്താവനകളിലൂടെ സംഘടനയ്ക്ക് കളങ്കമുണ്ടാക്കിയെന്നും ആരോപിച്ച് അമ്മ നൽകിയ നോട്ടീസിന് അൻസിബ നൽകിയ മറുപടിയാണിത്. ജൂൺ 17-നകം മറുപടി നൽകണമെന്നും അല്ലാത്തപക്ഷം പുറത്താക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എന്നാൽ നോട്ടീസ് ലഭിച്ചതിന് പിന്നാലെ തന്നെ അൻസിബ മറുപടി നൽകുകയായിരുന്നു. ഫെബ്രുവരി 14-ന് നടന്ന സംഘടനയുടെ കുടുംബ സംഗമവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് തർക്കമാണ് നിലവിലെ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ഒരു മതസ്ഥാപനം പരിപാടിക്ക് സ്പോൺസറായതിനെ അൻസിബയുൾപ്പെടെയുള്ളവർ എതിർത്തിരുന്നു. ഇതിനുപിന്നാലെ ജോയിന്റ് സെക്രട്ടറി സ്ഥാനം അൻസിബ രാജിവെച്ചു. ജോലിത്തിരക്കുകൾ മൂലമാണ് രാജിയെന്നായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്റെ വിശദീകരണം. എന്നാൽ ടിനി ടോം തന്നെ മതവാദിയെന്ന് ആക്ഷേപിച്ചതാണ് രാജിക്ക് കാരണമെന്ന് അൻസിബ പിന്നീട് പരസ്യമായി ആരോപിക്കുകയായിരുന്നു.




