ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് മാസ് എൻ്റർടെയ്നർ ചിത്രമാണ് ‘ഐ ആം ഗെയിം’. സിനിമയിൽ തന്റെ വേഷത്തെക്കുറിച്ച് സംസാരിച്ച് തമിഴ് താരം കതിർ. ‘മീശ’യ്ക്ക് ശേഷം കതിർ അഭിനയിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണിത്. സംവിധായകനും സുഹൃത്തുമായ ലോകേഷ് കനകരാജ് വഴിയാണ് കതിർ ഈ പ്രൊജക്റ്റിലേക്ക് എത്തുന്നത്. തമിഴ് സംവിധായകൻ ലോകേഷുമായുള്ള ഒരു ഫോൺ സംഭാഷണത്തിനിടയിലാണ് ‘ആർ.ഡി.എക്സ്’ സംവിധായകൻ നഹാസ് ഹിദായത്തിന്റെ പുതിയ ചിത്രത്തെക്കുറിച്ച് അറിയുന്നത്.
‘ഐ ആം ഗെയിമിനൊപ്പമുള്ള എന്റെ യാത്രയുടെ ആരംഭം സംവിധായകനും നടനുമായ ലോകേഷ് കനകരാജുമായുള്ള ഒരു ഫോൺ സംഭാഷണമാണ്. ഒരിക്കൽ ഞങ്ങൾ ആർഡിഎക്സ് എന്ന ചിത്രത്തേക്കുറിച്ച് സംസാരിച്ചിരുന്നു. നഹാസ് എന്നെ കാണണമെന്ന് ആവശ്യപ്പെട്ടുവെന്ന് ലോകേഷ് പറഞ്ഞു. ആ കഥ ഞാൻ കേൾക്കേണ്ട ആവശ്യമില്ലെന്നും താൻ കേട്ടുവെന്നും താനാണ് ഗ്യാരണ്ടിയെന്നും ലോകേഷ് എന്നോട് പറഞ്ഞു. ചെന്നൈയിൽ അവർ വരുമ്പോൾ ഒന്ന് കാണണമെന്നും ലോകേഷ് ആവശ്യപ്പെട്ടു. അതിന് മുൻപ് നഹാസിനെ ഞാൻ കണ്ടിട്ടേയില്ല. ആർഡിഎക്സ് എന്ന ആക്ഷൻ ചിത്രമെടുത്ത സംവിധായകൻ വലിയ ഗൗരവക്കാരനായിരിക്കുമെന്നാണ് കരുതിയത്.
സത്യത്തിൽ ഉറക്കെ സംസാരിക്കുകപോലും ചെയ്യാത്തയാളാണ് നഹാസ്. വലിയൊരു മനുഷ്യനാണ്. ക്രിക്കറ്റ് താരമായാണ് ഈ ചിത്രത്തിൽ വേഷമിടുന്നത്. ക്രിക്കറ്റിൽ ഞാൻ അല്പം മോശമാണെന്ന് കഥ കേട്ടപ്പോൾ ഞാൻ നഹാസിനോട് പറഞ്ഞിരുന്നു. നാട്ടിൽ ചെറിയ കളികളിലൊക്കെയേ പങ്കെടുത്തിട്ടുള്ളൂ എന്ന് പറഞ്ഞപ്പോൾ ഒന്നും പേടിക്കേണ്ടെന്ന് അദ്ദേഹം ധൈര്യംതന്നു. ആ ധൈര്യത്തെ അഭിനന്ദിക്കുന്നു. ദുൽഖറിനൊപ്പം വളരെക്കുറച്ച് സമയംമാത്രമേ ചിലവഴിക്കാനായുള്ളൂ. ഒരു ദിവസം ഞങ്ങൾ സംസാരിച്ചത് ലോകയെക്കുറിച്ചാണ്. സംവിധായകനിലും ഛായാഗ്രാഹകനിലും കഥയിലും മാത്രമുള്ള വിശ്വാസംകൊണ്ട് ഇത്രയും തുക മുടക്കിയതിനെക്കുറിച്ച് ഞാൻ ചോദിച്ചു. അദ്ദേഹത്തിന്റെ ആത്മവിശ്വാസം, എടുത്ത റിസ്ക്, സിനിമയോടുള്ള അഭിനിവേശം എന്നിവ എടുത്തുപറയേണ്ടിയിരിക്കുന്നു; കതിർ പറഞ്ഞു.




