കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ലന്ന് ആരോപിച്ച് ബിജു മേനോനെതിരെ നിർമാതാവ് അനൂപ് കണ്ണൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു 10 ദിവസം സഹകരിക്കാം എന്ന് കരാറിൽ ഉണ്ടായിട്ടും നടന്റെ ഭാഗത്തുനിന്ന് പ്രതികരണം ഒന്നും ഉണ്ടായില്ല എന്നായിരുന്നു അനൂപ് കണ്ണൻ പ്രതികരിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 15 ലക്ഷം രൂപ അനൂപ് കണ്ണന് ബിജു നൽകണമെന്നും നഷ്ടം നികത്തിയില്ലെങ്കിൽ ബിജുവുമായി സഹകരിക്കേണ്ട എന്നുമാണ് തീരുമാനം. നഷ്ടം നികത്തണം എന്ന് ആവശ്യപ്പെട്ടു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ബിജു മേനോന് മാസങ്ങൾക്ക് മുൻപ് കത്ത് നൽകിയിരുന്നു.
നിർമാതാവിന് നൽകാനുള്ള തുക ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിലെ ബിജുവിൻ്റെ പ്രതിഫലത്തിൽ നിന്ന് തുക ഈടാക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം. ‘പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നേരത്തെ പരാതി നൽകിയിരുന്നു. അതിന് പരിഹാരം ഉണ്ടാകും എന്നായിരുന്നു അതിന് കിട്ടിയ ഉറപ്പ്. ബിജു മേനോന്റെ അടുത്ത സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് തീരുമാനം എടുക്കാം എന്നായിരുന്നു എന്നോട് പറഞ്ഞത്. പക്ഷെ എനിക്ക് നീതി ലഭിച്ചില്ല. അതിനാൽ നിയമപരമായി പോകാനായിരുന്നു തീരുമാനം. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടു 10 ദിവസം സഹകരിക്കാം എന്നാണ് ആ കരാറിൽ ഉള്ളത്.
ആ ഇന്റർവ്യൂകളിൽ നടിനടന്മാർ ഇരുന്നു പറയുമ്പോഴാണല്ലോ ആ സിനിമക്ക് ഒരു റീച്ച് കിട്ടുന്നത്. അതിനുവേണ്ടിയാണ് അവർ ആവശ്യപ്പെടുന്ന ശമ്പളം കൊടുത്ത് കാസ്റ്റ് ചെയ്യുന്നത്. ഇതിന് കൃത്യം എഗ്രിമെന്റ് ഉണ്ട്. ഞാൻ നിർമിച്ച മറ്റൊരു സിനിമയാണ് ഒരു മെക്സിക്കൻ അപാരത, ആ സിനിമയ്ക്ക് മുൻപ് ടെക്‌നിഷ്യൻസ് അടക്കം എല്ലാവരും ഒറ്റകെട്ടായി നിന്നുകൊണ്ടാണ് ആ സിനിമയ്ക്ക് ഇത്രയും റീച്ച് കിട്ടിയത്. പ്രൊമോഷണയുമായി ബന്ധപ്പെട്ടു ബിജു മേനോനെയും അദ്ദേഹത്തിന്റെ മാനേജരെയും ഞാൻ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. പക്ഷേ യാതൊരു റെസ്പോൺസും ഉണ്ടായില്ല. സഹകരിച്ചില്ലെങ്കിൽ ആ പൈസ നഷ്ടമാകുമെന്ന് ഉള്ള രേഖാമൂലമുള്ള ലെറ്റർ ഞാൻ അദ്ദേഹത്തിന് കൊടുത്തിരുന്നു’, എന്നായിരുന്നു നിർമാതാവായ അനൂപ് കണ്ണന്റെ പ്രതികരണം.
ബിജു മേനോനെ നായകനാക്കി അനൂപ് കണ്ണൻ നിർമിച്ച സിനിമയാണ് നടന്ന സംഭവം. ലിജോ മോൾ, സൂരജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ എന്നിവരും സിനിമയിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വലതുവശത്തെ കള്ളന്‍. സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ ഭാഗമായിരുന്നില്ല. ഇത് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പൊതുവെ സിനിമാ പ്രമോഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് ബിജു മേനോന്‍. ഭാഗമായ സിനിമകളില്‍ വളരെ കുറഞ്ഞ പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കേ നടന്‍ എത്താറുള്ളു. ബി ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെയും ബിജു മേനോന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.




